മലപ്പുറം വണ്ടൂരിനു സമീപം കാളികാവിൽ ഇന്നലെ രാത്രിയില്‍ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ താൽക്കാലിക ഗാലറി തകർന്നു വീണു. ഗാലറിയിലുണ്ടായിരുന്ന നിരവധി പേർക്ക് പരുക്കേറ്റു .പതിനഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫൈനൽ മത്സരത്തിന് തൊട്ടു മുമ്പാണ് ഗ്യാലറി തകർന്ന് വീണത്.
കാളികാവ് പൂങ്ങോട് എൽപി സ്കൂൾ മൈതാനത്താണ് അപകടം. യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തും റോയൽ ട്രാവൽസ് എഫ്സി കോഴിക്കോടും തമ്മിലുള്ള ഫൈനൽ മത്സരത്തിനിടെ ശനിയാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്. ഉൾക്കൊള്ളാവുന്നതിലുമധികം കാണികൾ ഗ്യാലറിയിൽ ഉണ്ടായിരുന്നു. എണ്ണായിരത്തോളം പേർ ടൂർണമെന്റ് കാണാനെത്തിയതായാണ് വിവരം.
മലപ്പുറത്തെ ഏറ്റവും പ്രശസ്തമായ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആയത് കൊണ്ട് തന്നെ ഫൈനൽ മത്സരം കാണാൻ ധാരാളം പേർ എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.













