മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. നിനച്ചിരിക്കാതെയാണ് ജെബിയുടെ പേര് പ്രാധാന്യം നേടിയത്. എം ലിജുവിനു വേണ്ടി കെ സുധാകരൻ നേരിട്ട് ഡൽഹിയിൽ ചരട് വലിച്ചതോടെ കേരളത്തിൽ വിരുദ്ധ ഗ്രൂപ്പുകൾ ഉണർന്നു. തുടർന്ന് പല പേരുകൾ ഉയർന്നു. ഇതോടെ സുധാകരൻ മൂന്നു പേരുകൾ ഉൾപ്പെടുന്ന പട്ടിക ഹൈക്കമാൻഡിന് കൈമാറി. ജെബി മേത്തർ ,എം.ലിജു, ജെയ്സൻ ജോസഫ് എന്നിവരായിരുന്നു പട്ടികയിൽ.
കേരളത്തില്‍ സുധാകരന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പരിധിയില്ലാത്ത ക്ലീന്‍ ചിറ്റ് നല്‍കുമെന്ന ധാരണയാണ് ഹൈക്കമാന്‍ഡ് ഈ തീരുമാനത്തിലൂടെ തിരുത്തിയിരിക്കുന്നത്. ലിജുവിന് വേണ്ടി സുധാകരന്‍ നേരിട്ട് ഡെല്‍ഹിയില്‍ നടത്തിയ ചരടുവലിയും ലിജുവിനെ ഡല്‍ഹിയിലെത്തിച്ച് നടത്തിച്ച കൂടിക്കാഴ്‌ചയും സംസ്ഥാനത്ത് സംഘടനയില്‍ വലിയ ചര്‍ച്ചയായിരുന്നു. സുധാകരന്റെ ഉറ്റ അനുയായി എന്നറിയപ്പെടുന്ന കണ്ണൂര്‍ നേതാവ് റിജില്‍ മാക്കുറ്റി പോലും പരോക്ഷമായി ശക്തമായ പ്രതികരണം നടത്തുന്നതിലേക്കാണിത് നയിച്ചത്. നാട്ടില്‍ ഒരു പ്രാധാന്യവുമില്ലാത്ത വ്യക്തിയായാലും ഡല്‍ഹിയില്‍ പോയി ടിക്കറ്റ് സംഘടിപ്പിക്കുന്നതിനെതിരെ റിജില്‍ ഫേസ്‌ബുക്കില്‍ ആഞ്ഞടിച്ചിരിക്കുകയാണ്. ഇതിലെല്ലാം ലിജുവിന്റെയും സുധാകരന്റെയും നീക്കത്തിലുള്ള പരോക്ഷ വിമര്‍ശനത്തിന്റെ മുനകള്‍ കാണാവുന്നതാണ്.
നേതാക്കൻമാരെ ഡൽഹിയിൽ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാർട്ടി രക്ഷപ്പെടില്ല-റിജിൽ എഴുതിയ കുറിപ്പ്
സമൂഹമാധ്യമ രാഷ്ട്രീയത്തിൽനിന്ന് താഴെ മണ്ണിലിറങ്ങി, അടി വാങ്ങുന്നവരോടൊപ്പം ചേർന്ന് അടി വാങ്ങി, കുടിയൊഴിപ്പിക്കുന്നവരുടെ, ആട്ടിയോടിപ്പിക്കുന്നവരുടെ കൂടെ നിൽക്കുമ്പോൾ ജനം നമ്മോടൊപ്പം ഉണ്ടാകും. അവരെയൊന്നും രാജ്യസഭ പോയിട്ട് ഒരു പഞ്ചായത്തിൽ പോലും പരിഗണിക്കില്ല. അത്തരക്കാരെ കാണാൻ ഒരു എഐസിസിയും ഉണ്ടാകില്ല. അതാണ് ഈ പ്രസ്ഥാനം ഈ നിലയിൽ ഇപ്പോൾ എത്തിയത്.

ഷോ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. നേതാക്കൻമാരെ ഡൽഹിയിൽ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാർട്ടി രക്ഷപ്പെടില്ല. അനർഹരെ പരിഗണിക്കുമ്പോഴാണ് അർഹരും അങ്ങനെ പോകാൻ നിർബന്ധിതരാകുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ എന്റെ പേരും സജീവമായിരുന്നു. അവസാന നിമിഷം എന്നെ സ്നേഹിക്കുന്ന പല സുഹൃത്തുക്കളും എന്നോട് ഡൽഹിയിൽ പോകാൻ പറഞ്ഞിരുന്നു.
അവസാന നിമിഷം എന്റെ ഒരു സഹപ്രവർത്തകനെ തോൽക്കുന്ന സീറ്റിൽ വെട്ടിയപ്പോൾ എന്നോട് പറഞ്ഞു, ഞാൻ പോകുന്നു ഡൽഹിക്ക് നിങ്ങൾ വരുന്നോ? ഞാൻ പറഞ്ഞു– ഇല്ല നിങ്ങൾ പോയിവാ. അതു കൊണ്ട് അദ്ദേഹത്തിന് സീറ്റ് കിട്ടി. അന്ന് ഞാൻ അവരോട് പറഞ്ഞത് എനിക്ക് അർഹത ഉണ്ടെങ്കിൽ ഇവിടെയുള്ള നേതൃത്വം എന്നെ പരിഗണിക്കും എന്നാണ്.
ഡൽഹിയിൽ ഇരിക്കുന്നവർക്ക് എന്നെക്കുറിച്ച് എന്ത് അറിയാനാണ്. അവരുടെ മാനദണ്ഡത്തിനനുസരിച്ച് അർഹത ഇല്ലാത്തത് കൊണ്ട് എന്നെ പരിഗണിച്ചില്ല. അതുകൊണ്ട് ഈ പാർട്ടിയെ തള്ളിപ്പറയാനോ, അക്കരപ്പച്ചതേടി കെ.പി.അനിൽകുമാറാകാനോ, പി.എസ്.പ്രശാന്ത് ആകാനോ ഞാൻ തയാറായില്ല. അവരൊക്കെ ഈ പ്രസ്ഥാനം കൊണ്ട് എല്ലാം നേടിയവരാണ്. പഴയതിനെക്കാൾ ഊർജത്തോടെ ഈ പ്രസ്ഥനത്തിനു വേണ്ടി തെരുവിൽ കിടന്ന് പോരാടാൻ മുന്നിൽ തന്നെയുണ്ട്.
അക്രമിക്കപ്പെടും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ശത്രുക്കളുടെ മുന്നിലേക്ക് പോരാടാൻ മുന്നിലേക്ക് പോയത്. കൂടെയുള്ളവനെ ശത്രുക്കളുടെയോ പൊലീസിന്റെയോ മുന്നിൽ തള്ളിവിട്ട് അവർക്ക് പരുക്ക് പറ്റി ആശുപത്രിയിൽ പോയി ഫോട്ടോ എടുത്തും അവർക്ക് വേണ്ടി ചാനൽ ചർച്ചകളിൽ പോയി വാദമുഖങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന രാഷ്ട്രീയം പഠിച്ചിട്ടില്ല. ഇനിയും അങ്ങനെതന്നെ പോരാടും.
വളഞ്ഞവഴിയിൽ കാര്യം നേടിയവർ അത് ജീവിതകാലം വരെ ഉറപ്പിക്കാൻ കാണിക്കുന്ന ആർത്തിയും പാർട്ടിക്ക് ക്ഷീണം സംഭവിക്കുമ്പോൾ അക്കരപ്പച്ചതേടി പോകുന്ന സിന്ധ്യമാരുമൊക്കെയാണ് ഈ പാർട്ടിയുടെ ശാപം. പല സംസ്ഥാനത്തുനിന്നും ബിജെപിയിലേക്ക് പോയവരിൽ കൂടുതലും ആ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും കേന്ദ്രത്തിൽ മന്ത്രിമാരായവരുടെ മക്കളുമാണ്.
അവർ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾതന്നെ വലിയ സ്ഥാനങ്ങൾ കൊടുത്ത് സ്വീകരിക്കും. മണ്ണിൽ പണിയെടുക്കുന്നവന്റെ നെഞ്ചത്ത് ചവിട്ടിയാണ് അവരെ ഉയർത്തിക്കൊണ്ടു വരിക. അവരാണ് ഈ പാർട്ടിയെ ചതിച്ച് പോയവരിൽ ഭൂരിഭാഗവും. ത്യാഗം സഹിച്ച്, കഷ്ടപ്പെട്ട് പണിയെടുക്കുന്നവർ ഇന്നും ഇവിടെതന്നെ നിൽക്കുന്നത് കൊണ്ടാണ് ഈ പാർട്ടി ഇപ്പോഴും പിടിച്ച് നിൽക്കുന്നത്.
പാർട്ടി അധികാരത്തിൽ വരുമ്പോൾ മന്ത്രിമാരാകാൻ വലിയ സുപ്രീം കോടതി വക്കീലൻമാർ, ഉന്നത ജോലിയിൽനിന്ന് വിരമിച്ച ഒരു പടയുണ്ടാകും. അവർക്ക് ജോലി ചെയ്തതിലൂടെ നേടിയ കോടികളുടെ ആസ്തി ഉണ്ടാകും. പത്ത് പേരുടെ പിന്തുണ ഇല്ലാത്തവരാണ് ഭൂരിഭാഗവും. പാർട്ടിയുടെ പ്രതിസന്ധി കാലത്ത് അവരൊയൊന്നും എവിടെയും കാണുകയുമില്ല.
പ്രവർത്തനത്തിലും നിലപാട് എന്ത് എന്ന് കാണിക്കണം. അത്തരം നിലപാട് എടുക്കുമ്പോൾ ചിലപ്പോൾ പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കപ്പെടാം. അപമാനിക്കപ്പെടാം, വ്യക്തിഹത്യക്ക് ഇരയാകേണ്ടി വരാം, അപമാനിക്കപ്പെടാം, ഒറ്റപ്പെടുത്താം, കൂടെയുള്ളവർ തള്ളിപ്പറയാം, സൈബർ ബുള്ളിങ്ങിനു വിധേയമാകേണ്ടി വരാം. പക്ഷേ നിലപാടിൽ ഉറച്ച് നിന്നാൽ എത്ര വർഷം കഴിഞ്ഞാലും പ്രസ്ഥാനത്തുനിന്ന് മാറ്റി നിർത്താൻ കഴിയില്ല. അനുഭവമാണ് സാക്ഷ്യം.
ലോക്സഭ വരുമ്പോൾ അവിടെ, നിയമസഭ വരുമ്പോൾ അവിടെ, രാജ്യസഭ വരുമ്പോൾ അവിടെ… ഞാൻ തന്നെ സ്ഥാനാർഥിയാകണം എന്ന ചിന്തയാണ് എന്നെ നയിക്കുന്നതെങ്കിൽ ഞാനാണ് ഏറ്റവും വലിയ സ്വാർഥൻ എന്നാണ് എന്റെ പക്ഷം.













