മീഡിയവൺ ടിവി ചാനൽ സംപ്രേഷണം നിർത്തി വെച്ച ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ചാനലിന് നേരത്തെ പ്രവർത്തിച്ച രീതിയിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ്മാരായ ഡി.വൈ. ചന്ദ്രചൂഢ്, സൂര്യ കാന്ത്, വിക്രം നാഥ് എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചാനല്‍ വിലക്ക് തീരുമാനം ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ കമ്പനി നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടിയിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
കേന്ദ്രസർക്കാർ സമർപ്പിച്ച മുദ്രവച്ച കവറിലെ രണ്ട് സെറ്റ് ഫയലുകൾ പരിശോധിച്ച ശേഷമായിരുന്നു ഉത്തരവ്. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചപ്പോൾ എന്തുകൊണ്ട് ഇപ്പോൾ സത്യവാങ്മൂലം നൽകാൻ കഴിയുന്നില്ല എന്ന് കോടതി തിരിച്ച് ചോദിച്ചു . കേന്ദ്രസര്‍ക്കാരിന്റെ ‘സീല്‍ ചെയ്ത കവര്‍’ പരിപാടിയില്‍ ഇടപെടുമെന്ന് കോടതി സൂചിപ്പിക്കുകയും ചെയ്തു.
മുദ്രവച്ച കവറുകളിൽ കൂടുതൽ വിവരങ്ങളുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞെങ്കിലും ജസ്‌റ്റിസ് ചന്ദ്രചൂഢ് വിയോജിച്ചു. മാദ്ധ്യമസ്ഥാപനമെന്ന പരിരക്ഷയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചാനല്‍ എങ്ങിനെയാണോ നേരത്തെ പ്രവര്‍ത്തിച്ചിരുന്നത് അതേ രീതിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാമന്നും കോടതി ഉത്തരവിട്ടു. മീഡിയ വണ്‍ ചാനലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഹാജരായി.













