ബലാത്സംഗക്കേസിൽ സിനിമാ സംവിധായകൻ ലിജു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ചിത്രീകരണ ലൊക്കേഷനിൽ വെച്ചാണ് ലിജു കൃഷ്ണയെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന കാക്കനാട് സ്വദേശിനിയുടെ പരാതിയിന്മേലാണ് അറസ്റ്റ്.
നിവിൻ പോളി, സണ്ണി വെയ്ൻ എന്നിവർ അഭിനയിക്കുന്ന പടവെട്ട് എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് ലിജു കൃഷ്ണ.സിനിമാ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുന്നതിടെയാണ് ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കാക്കനാട് ഇൻഫോ പാർക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
2020 ഡിസംബർ മുതൽ 2021 ജൂൺ വരെയുള്ള കാലത്ത് കാക്കനാട്ടെ ഫ്ലാറ്റിൽവെച്ചും എടത്തല, കണ്ണൂർ എന്നിവിടങ്ങളിൽവെച്ചും ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യെ ബന്ധപ്പെട്ടിരുന്നു. ഡബ്ല്യു.സി.സി. ഭാരവാഹികൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണറുടെ നിർദേശപ്രകാരം കേസെടുത്ത ഇൻഫോപാർക്ക് പേലീസ് യുവതിയേയും ഡബ്ല്യു.സി.സി. ഭാരവാഹികളെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ലിജുവിനെ പിടികൂടിയത്.
കണ്ണൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ഇൻഫോ പാർക്ക് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ‘പടവെട്ട്’ സിനിമയുടെ ചിത്രീകരണം ഒരാഴ്ചകൂടി ബാക്കിയുള്ളപ്പോഴാണ് സംവിധായകൻ അറസ്റ്റിലായത്













