ചെന്നൈ കോർപ്പറേഷനിലേക്കുള്ള മേയർ സ്ഥാനാർത്ഥിയായി 28 കാരിയായ ആർ. പ്രിയയെ ഡിഎംകെ നോമിനേറ്റ് ചെയ്തു. ചെന്നൈ കോർപ്പറേഷനിൽ ഡിഎംകെയ്ക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രിയയെ ഉടൻ ഔദ്യോഗികമായി തിരഞ്ഞെടുക്കും.
ചെന്നൈയിൽ, മേയർ പദവിയിലെത്തുന്ന ആദ്യത്തെ ദളിതയും ഏറ്റവും പ്രായം കുറഞ്ഞ വനിതയുമാണ് പ്രിയ. ചെന്നൈയുടെ ചരിത്രത്തിൽ താര ചെറിയാനും കാമാക്ഷി ജയരാമനും ശേഷം മേയർ സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ വനിത കൂടിയാണ് ഇവർ.
വടക്കൻ ചെന്നൈയിലെ തിരു വി കാ നഗർ സ്വദേശിയായ ആർ പ്രിയ, ടിഎൻ നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വാർഡ് നമ്പർ 74 ൽ നിന്നാണ് വിജയിച്ചത്.
ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉൾപ്പെടെ 138 മുനിസിപ്പാലിറ്റികളും 490 ടൗൺ പഞ്ചായത്തുകളിലും ഡിഎംകെ വിജയം നേടിയിരുന്നു.
കോർപ്പറേഷനുകളിൽ 952 വാർഡുകളിലും, മുനിസിപ്പാലിറ്റികളിൽ 2,360, ടൗൺ പഞ്ചായത്തുകളിൽ 4,389 സീറ്റുകളുമാണ് ഡിഎംകെ സ്വന്തമാക്കിയിരുന്നത്.
മുൻ മുഖ്യമന്ത്രിമാരായ കെ പളനിസ്വാമി (എടപ്പാടി, സേലം ജില്ല), ഒ പനീർശെൽവം (പെരിയകുളം, തേനി ജില്ല) എന്നിവരുൾപ്പെടെയുള്ള എഐഎഡിഎംകെ നേതാക്കളുടെ സ്വന്തം തട്ടകങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.













