വരാപ്പുഴ പീഡനക്കേസിൽ പ്രതിയായിരുന്ന കണ്ണൂർ, ചെറുപുഴ രാമപുരത്തൊഴുവൻ വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ അടിച്ചു കൊന്ന് കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി.
റായ്ഗഡിലെ കാശിദിൽ ആദിവാസി കോളനിയിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണു കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നാണ് പൊലീസ് നിഗമനം.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
എട്ടാം തീയതിയാണ് കൊലപാതകം നടന്നത്. മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. അന്വേഷണത്തിനൊടുവിലാണ് വിനോദ് കുമാറാണെന്ന് തിരിച്ചറിയുന്നത്.
കേരളത്തിൽ 32 ഓളം കേസുകളിൽ പ്രതിയായ ഇയാൾ മഹാരാഷ്ട്രയിൽ ഒരു റിസോർട്ടിൽ ജോലി ചെയ്തു കഴിയുകയായിരുന്നു എന്നാണ് വിവരം.
2011 മാർച്ചിലാണ്, കേരളത്തിൽ ഗുണ്ടാപ്പട്ടികയിലെ ആദ്യ വനിതയായ ശോഭാ ജോണിനൊപ്പം വരാപ്പുഴ പീഡനക്കേസിൽ വിനോദ് കുമാർ പ്രതിയാകുന്നത്. കേസിൽ ശോഭാ ജോണിനെയും മുൻ ആർമി ഓഫിസർ ജയരാജൻ നായരെയും കുറ്റക്കാരനെന്നു കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചിരുന്നു. വിനോദ് കുമാർ ഉൾപ്പെടെ അഞ്ചു പേരെ വിചാരണക്കോടതി തെളിവില്ലാതിരുന്നതിനാൽ വിട്ടയച്ചു.













