ബംഗളുരുവിൽ 2 വർഷത്തോളമായി അബോധാവസ്ഥയിലായിരുന്ന പത്തു വയസ്സുകാരി മരണത്തിന് കീഴടങ്ങി. മരച്ചില്ല തലയിൽ വീണു ഗുരുതരമായി പരിക്കേറ്റ ബംഗളുരു സ്വദേശിനിയായ റേച്ചൽ പ്രിഷയാണ് മരിച്ചത്. 2020 മാർച്ചിൽ ആണ് സംഭവം.
പിതാവിന്റെ കൂടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവെ പൊടുന്നനെ ഉണങ്ങിയ മരച്ചില്ല റേച്ചലിന്റെ തലയിൽ വീഴുകയായിരുന്നു. മണിപ്പാൽ ആശുപത്രിയിൽ അന്ന് മുതൽ റേച്ചൽ ചികിത്സയിൽ ആയിരുന്നു.
ബംഗളുരു സിവിക് ബോഡിയായ
ബ്രിഹത് ബംഗളുരു മഹാനാഗര പാലികിന്റെ(ബിബിഎംപി) നേതൃത്വത്തിൽ മുറിച്ചു മാറ്റേണ്ട അപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന മരത്തിന്റെ ചിലയാണ് അപകടത്തിന് കാരണമായത്.
ബിബിഎംപി കൃത്യ സമയത്ത് മരം മുറിച്ചു മാറ്റിയിരുന്നെങ്കിൽ തങ്ങളുടെ മകൾക്ക് അപകടം സംഭവിക്കില്ലായിരുന്നെന്ന് റേച്ചലിന്റെ മാതാപിതാക്കൾ പ്രതികരിച്ചിരുന്നു.
അപകടം നടന്ന സമയത്ത് ബിബിഎംപി അധികൃതർക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും കുട്ടിയുടെ ചികിത്സാ ചിലവുകൾ ഏറ്റെടുത്തുകൊള്ളാം എന്ന വ്യവസ്ഥയിൽ കേസ് ഒഴിവാക്കുകയായിരുന്നു. എന്നാൽ കുട്ടി മരിച്ച സാഹചര്യത്തിൽ ‘അശ്രദ്ധ മൂലമുള്ള മരണത്തിന്’ കേസെടുക്കാനൊരുങ്ങുകയാണ് പോലീസ്.
കന്നട നടൻ കിച്ചാ സുദീപിന്റെ കടുത്ത ആരാധികയായിരുന്ന റേച്ചലിനോട് നടൻ സംസാരിക്കുകയും അതിവേഗം സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തിരുന്നു.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില പല തവണ വഷളായിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ ദിവസം മുതൽ റേച്ചലിനു അണു ബാധയും ഉണ്ടായിതുടങ്ങി. ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.
സംഭവത്തെ തുടർന്ന് ബിബിഎംപി ക്കെതിരെ വ്യാപന വിമർശനങ്ങളാണ് ഉയരുന്നത്.













