ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സിംഗിൾബെഞ്ച് ശരിവച്ചതിനെതിരെ മീഡിയ വൺ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഇന്‍റലിജൻസ് റിപ്പോർട്ട് സംശയാസ്പദമാണെന്നും, ചാനലിന് പറയാനുള്ളത് കേൾക്കാതെ ലൈസൻസ് റദ്ദാക്കിയെന്നും അപ്പീലിൽ വാദിക്കുന്നു. ഒരു വാർത്താ ചാനലിന് എപ്പോഴും ഭരണകൂടത്തെ തൃപ്തിപ്പെടുത്തി വാർത്തകൾ നൽകാനാകില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ജനുവരി 31നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ളിയറൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ചാനല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കിയത്. ചാനല്‍ ഉടനെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി താല്‍ക്കാലികമായി പ്രവര്‍ത്തനം അനുവദിച്ചെങ്കിലും ഫിബ്രവരി എട്ടിന് ഹര്‍ജി തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് ചാനല്‍ മാനേജ്‌മെന്റും ജീവനക്കാരും ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നത്.













