എറണാകുളം ജില്ലയിലെ ചേലക്കുളത്ത് എക്സൈസ് റെയിഡിൽ ഒന്നരക്കോടിയിലധികം രൂപ വില വരുന്ന മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിലായി.
അന്തർസംസ്ഥാന മയക്കുമരുന്ന് ഇടപാട് സംഘത്തിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് എക്‌സൈസ് കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് താഴത്തറ വീട്ടിൽ റിസ്വാൻ (22), കുമ്പളങ്ങി സ്വദേശി ഏഴുതൈക്കൽ വീട്ടിൽ ഷോൺ (23), പത്തനംതിട്ട കോന്നി പള്ളിപ്പാട്ട് വീട്ടിൽ ഡെനിൻ (24), കരുനാഗപ്പള്ളി ജിജോ കോശി (24) എന്നിവരാണ് എക്സൈസ് പിടിയിലായത്.ജിജോ ആണ് സംഘത്തലവൻ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇയാൾക്കെതിരെ മറ്റനേകം കേസുകളും നിലവിലുണ്ട്.സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ പഠനം പൂർത്തിയാക്കിയ ജിജോ മയക്കുമരുന്ന് ഇടപാടുകളുമായി ചേലക്കുളത്തെ വാടക വീട്ടിൽ തന്നെ കഴിയുകയായിരുന്നു. പഠന കാലത്ത് ഇയാളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് മറ്റു പ്രതികൾ.
ഒന്നരക്കോടി രൂപ വില വരുന്ന 1.6 കിലോഗ്രാം ഹാഷിഷ് ഓയിലും രണ്ടര ലക്ഷംരൂപ വിലവരുന്ന 15 കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎ യുമാണ് പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെടുത്തത്.കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയതു.