നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് വിശദീകരിച്ച് കൊണ്ടാണ് റിപ്പോർട്ട്.
അതേ സമയം, റിപ്പോർട്ടിന്റെ പകർപ്പും, അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റൽ തെളിവുകളും കൈമാറണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു.
കേസിലെ പ്രതിക്ക് റിപ്പോർട്ട് ആവശ്യപ്പെടാൻ ആവില്ലെന്നും അത് നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം കാണിക്കാൻ ഇടയുണ്ടെന്ന വാദവും പ്രോസിക്യൂഷൻ എതിർത്തു. തെളിവുകൾ ഭദ്രമാണെന്നും അതിൽ കൃത്രിമം കാണിക്കാൻ ആവില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ദിലീപിന്റെ ആവശ്യങ്ങൾ ഉന്നയിച്ച ഹർജി ഈ മാസം 25 ന് പരിഗണിക്കും. പുതുതായി വിസ്‌തകരിക്കേണ്ട 4 സാക്ഷികളെ 21 ന് വിസ്തരിക്കാൻ കോടതി അനുമതി നൽകി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെയും പ്രോസിക്ക്യൂഷന്‍ എതിര്‍ത്തു. വിചാരണ തടസ്സപ്പെടുത്താന്‍ ദിലീപ് നിരന്തരമായി ശ്രമിക്കുന്നു. 20 സാക്ഷികളുടെ കൂറുമാറ്റത്തിലും ദിലീപിന് പങ്കുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ലൈംഗീക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ കൊടുക്കുന്നത്, പ്രോസിക്യൂഷന്‍ വാദിച്ചു.
ദീലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
നാളെയാണ് ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ്. ടി.എന്‍.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥ.രെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍.


















