അബുദാബിയില്‍ യെമനിലെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തില്‍ എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരില്‍ ഒരാള്‍ മലയാളിയാണെന്ന് വാര്‍ത്തകള്‍. ഇന്നലെ രാവിലെ നടന്ന സംഭവത്തില്‍ ഒരു പാകിസ്‌താനിയുള്‍പ്പെടെ മൂന്നു പേരായിരുന്നു മരിച്ചത്. പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. യുഎഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. പിന്നാലെ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ പുതിയ നിർമ്മാണ മേഖലയിലും വൻ തീപിടിത്തമുണ്ടായി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. .തങ്ങളുടെ സൈനിക നടപടിയായിരുന്നു സ്‌ഫോടനമെന്നാണ് അവരുടെ അവകാശവാദം. ആക്രമണത്തെ യുഎഇ അപലിച്ചു. ഇത് ഹൂതികളുടെ ആസൂത്രിത ആക്രമണമാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.













