“ഒട്ടകങ്ങൾ വരിവരിവരിയായ് കാരയ്ക്ക മരങ്ങൾ നിരനിരനിരയായ്..’, “കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ..’ തുടങ്ങിയ ഹിറ്റ് മാപ്പിളപ്പാട്ടുകളിലൂടെ മലയാളിയുടെ മനസ്സിൽ മധുരമഴ പെയ്യിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78)അന്തരിച്ചു. ഇന്ന് പുലർച്ചേ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വസതിയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ രഹന. മക്കൾ സമീർ, നിസാം, ഷെറിൻ, സാറ.
“ഒട്ടകങ്ങൾ വരിവരിവരിയായ് കാരയ്ക്ക മരങ്ങൾ നിരനിരനിരയായ്..’, “കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ..’ എന്നീ ഗാനങ്ങൾ ഈണമിട്ടതും പാടിയതും പീർ മുഹമ്മദായിരുന്നു. തമിഴ്നാട്ടിലെ തെങ്കാശിയിൽ ജനിച്ച പീർ മുഹമ്മദ് ചെറുപ്പത്തിൽ തന്നെ തലശ്ശേരിയിലേക്ക് താമസം മാറി.സംഗീതത്തിന്‍റെ ബാലപാഠങ്ങളൊന്നും പഠിക്കാനവസരം ലഭിക്കാതിരുന്ന അദ്ദേഹത്തെ ഒരു പ്രൊഫഷണൽ ഗായകനാക്കി മാറ്റിയത് സംഗീത സംവിധായകൻ എ.ടി ഉമ്മർ അണ്. പി.ടി അബ്ദുറഹ്മാന്‍റെ നാലായിരത്തോളം ഗാനങ്ങൾക്ക് പീർ മുഹമ്മദ് ശബ്ദം നൽകി.”അന്യരുടെ ഭൂമി” എന്ന സിനിമയിലെ എ.ടി. ഉമ്മറിന്‍റെ സംഗീതത്തിലെ ഒരു ഗാനവും “തേൻതുള്ളി” എന്ന ചിത്രത്തിലെ കെ. രാഘവൻ മാസ്റ്ററുടെ സംഗീതത്തിലുള്ള ഒരു ഗാനത്തിനും പീർ മുഹമ്മദ് ശബ്ദം നൽകി.പിന്നീട് മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.













