തിരുവനന്തപുരം ജില്ലയില്‍ വ്യാപക കള്ളവോട്ടെന്ന ആരോപണമുയർത്തി ബിജെപിയുടെ സംഘർഷ നീക്കങ്ങൾ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വിവാദമുയർത്തുന്നു. വഞ്ചിയൂരിലെ രണ്ടാം ബൂത്തില്‍ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് വഞ്ചിയൂരില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. വഞ്ചിയൂര്‍ കോര്‍പറേഷനിലെ ശ്രദ്ധാകേന്ദ്രമായ വാര്‍ഡാണ്. ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബാബു മേയര്‍ സ്ഥാനത്തേക്ക് ഇടതുമുന്നണി പരിഗണിക്കുന്ന വ്യക്തിയാണ് എന്നതാണ് ഇവിടുത്തെ മല്‍സരത്തെ പ്രാധാന്യമുള്ളതാക്കുന്നത്.
കള്ളവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നല്‍കിയെന്ന് ബിജെപി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സിപിഎമ്മുമായി ഒത്തുകളിക്കുകയാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ആരോപിച്ചു. കുന്നുകുഴിയില്‍ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തിട്ടുണ്ടെന്നും ഇതു തെളിയിക്കുമെന്നും കരമന ജയന്‍ പറഞ്ഞു. അതേസമയം ബിജെപിയുടെ ആരോപണം സിപിഎം നിഷേധിച്ചു. വോട്ട് ചെയ്യാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ആക്ഷേപിച്ചതാണ് സംഘര്‍ഷത്തിനു കാരണമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.














