നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ അതിജീവിത തിരിച്ചടി നേരിടാന്‍ കാരണം പ്രൊസിക്യൂഷന്റെ മാത്രം പിടിപ്പുകേടാണെന്ന് ദിലീപിനെതിരെ നിലപാട് സ്വീകരിച്ച പ്രമുഖ നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രൊസിക്യൂഷന്‍ വക്കീലിനെ മാത്രം വിശ്വസിച്ചതാണ് അതിജീവിതയായ നടിക്ക് പറ്റിയ അബദ്ധമെന്നും മികച്ച വക്കീലിനെ സ്വന്തമായി വെച്ച് വാദിക്കണമെന്ന് താന്‍ ആ നടിയോട് പല തവണ പറഞ്ഞിരുന്നുവെന്നും ബഷീര്‍ പറഞ്ഞു. ദിലീപ് പണം ചെലവാക്കി വലിയ വക്കീലിനെ വെച്ച് വാദിച്ചു. – ബഷീര്‍ പ്രതികരിച്ചു.
‘ പ്രൊസിക്യൂഷന്‍ വക്കീല്‍ മാത്രം പോരായെന്ന് ഞാന്‍ പല തവണ കേസന്വേഷിച്ച ബി.സന്ധ്യയോടും നേരിട്ട് പോയി പറഞ്ഞിരുന്നു. സുപ്രീംകോടതിയില്‍ നിന്നും നല്ലൊരു വക്കീലിനെ കൊണ്ടുവരണം. അതിനുള്ള ധനസഹായം ഞാന്‍ നല്‍കാമെന്നും പറഞ്ഞു. പക്ഷേ അവര്‍ സമ്മതിച്ചില്ല.’- ബഷീര്‍ പറഞ്ഞു.
ദിലീപ് കേരളത്തിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും പ്രഗത്ഭന്മാരായ വക്കീലന്മാരെ കൊണ്ടുവന്നു. പൈസ ചെലവാക്കുന്നവർക്ക് മാത്രമേ ന്യായം കിട്ടൂ എന്നാണ് ഇന്നത്തെ അവസ്ഥ. ഈ വിധി ഞങ്ങൾ പ്രതീക്ഷിച്ചതാണ്. കാരണം ഈ കേസിന്റെ വിചാരണ വേളയിൽ ഈ കുട്ടിക്കുണ്ടായ തിക്താനുഭവം ഓരോ സമയത്തും നമ്മൾ അറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതെല്ലാം കണ്ടും കെട്ടുമാണ് നല്ലൊരു വക്കീലിനെ വയ്ക്കാൻ ഉപദേശിച്ചത്. ഈ കുട്ടിയെ സിനിമയിൽ കൊണ്ടുവന്ന വ്യക്തിയാണ് ഞാൻ. എനിക്ക് അത്രയും അടുപ്പമുള്ള കുട്ടിയാണ്. എല്ലാം പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഞാൻ പറഞ്ഞതൊന്നും അനുസരിച്ചില്ല. അവൾക്ക് സന്ധ്യാ മാഡം ലോക്കൽ ഗാർഡിയൻ പോലെ ആണ്. എന്തുകാര്യവും സന്ധ്യ മാഡത്തോട് ചോദിച്ചിട്ട് മാത്രമേ ചെയ്യൂ. ഒരിക്കലും ഈ കേസ് വിജയിക്കില്ല എന്ന് എനിക്ക് നേരത്തെ അറിയാം.- ബഷീർ അഭിപ്രായപ്പെട്ടു.














