ബംഗലുരുവിലെ റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ സഹായത്താലാണെന്നു സംശയിക്കുന്ന ഒളിവുജീവിതത്തില്‍ കേരള പൊലീസിന് പിടി കൊടുക്കാതെ പതിനൊന്നാം ദിനത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. എംഎൽഎയെ ബംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാഹുലിനെ കണ്ടെത്താന്‍ അരിച്ചുപെറുക്കാന്‍ നിയോഗിച്ച പൊലീസ് സംഘത്തില്‍ നിന്നു തന്നെ വിവരങ്ങള്‍ രാഹുലിന് ചോര്‍ന്നു കിട്ടുന്നുണ്ടെന്ന സംശയം ഉയരുന്നു. തുടര്‍ന്ന് പുതിയ സംഘത്തെ ക്രൈംബ്രാഞ്ച് നിയോഗിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
കർണാടക – തമിഴ്നാട് അതിർത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ജോസും റെക്സും ആണെന്ന് പൊലീസ് പറയുന്നു. രക്ഷപ്പെടാൻ ഇവർ ഉപയോഗിച്ച ഫോർച്യൂണർ കാറും പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
കഴിഞ്ഞ 11 ദിവസമായി അതിവിദഗ്ധമായാണ് രാഹുൽ പൊലീസിന്റെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടത്. പ്രമുഖരടക്കമുള്ളവർ രാഹുലിനെ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക്. അവിടെ നിന്ന് തമിഴ്നാട് – കർണാടക അതിർത്തിയിലേക്ക്. ബാഗല്ലൂരിലെ റിസോർട്ടിൽ ഞായറാഴ്ച മുതൽ ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. ബാഗല്ലൂരിലെ ഒരു വീട്ടിലേക്കും ഇതിനിടെ മാറിയിരുന്നുവെന്നും സൂചനയുണ്ട്.













