രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങിയ സാഹചര്യത്തിൽ അവരുടെ ടിക്കറ്റ് ചാർജ് നാളെ ഞായറാഴ്ച രാത്രിഎട്ടു മണിക്കുള്ളിൽ തീർപ്പാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഇൻഡിഗോ എയർലൈൻസിനോട് ഉത്തരവിട്ടു. റദ്ദാക്കലുകളോ കാലതാമസമോ മൂലം യാത്രക്കാരിൽ നിന്ന് നഷ്ടപ്പെട്ട എല്ലാ ബാഗേജുകളും കണ്ടെത്തി അടുത്ത 48 മണിക്കൂറിനുള്ളിൽ അവരുടെ താമസ സ്ഥലത്തോ തിരഞ്ഞെടുത്ത വിലാസത്തിലോ എത്തിക്കണമെന്നും മന്ത്രാലയം എയർലൈനിനോട് നിർദ്ദേശിച്ചു. യാത്രക്കാരുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം വിമാനക്കമ്പനികൾ, വിമാനത്താവളങ്ങൾ, സുരക്ഷാ ഏജൻസികൾ എന്നിവരുമായി തുടർച്ചയായ ശ്രമത്തിലാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഡിസംബർ 5 നും ഡിസംബർ 15 നും ഇടയിലുള്ള എല്ലാ ബുക്കിംഗുകൾക്കും റീഫണ്ട് നൽകുമെന്നും, റദ്ദാക്കൽ അല്ലെങ്കിൽ പുനഃക്രമീകരണം എന്നിവയ്ക്കുള്ള ഇളവുകൾ നൽകുമെന്നും, കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് താമസം, ഭക്ഷണം, സഹായം തുടങ്ങിയ അധിക പിന്തുണ നൽകുമെന്നും ഇൻഡിഗോ വാഗ്ദാനം ചെയ്തിട്ടുണ്ട്.














