രാഹുല്‍ മാങ്കൂട്ടത്തിന്റെതുള്‍പ്പെടെയുള്ള വിഷയത്തില്‍ ഷാഫി പറമ്പില്‍ എക്കാലത്തും കുറ്റകരമായ മൗനം പാലിച്ചയാളാണെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് വനിതാ നേതാവ് ഷഹനാസ്. താന്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ സംസ്‌കാര സാഹിതി വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയെന്നും പിന്നീട് വിമര്‍ശനം കടുത്തപ്പോള്‍ തിരിച്ച് കൂട്ടിച്ചേര്‍ത്തെന്നും എം.എ.ഷഹനാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവനോടെ വെച്ചേക്കില്ല എന്നതടക്കമുള്ള ഭീഷണികളാണ് തനിക്ക് സോഷ്യല്‍മീഡിയയിലൂടെ ലഭിക്കുന്നതെന്നും ഷഹനാസ് പറഞ്ഞു. സംസ്‌കാരസാഹിതി സംസ്ഥാന ഭാരവാഹിയാണ് ഷഹനാസ്.
സൈബർ ബുള്ളിയിങ്ങിൽ നിയമപരമായി മുന്നോട്ടുപോകും. ഷാഫി മറുപടി പറഞ്ഞാൽ മാത്രം ഇനി തുടർ നടപടി സ്വീകരിക്കും . കോൺഗ്രസിൻ്റെ ഔദ്യോഗിക ഭാരവാഹി അല്ലെന്ന് ഡിസിസി പ്രസിഡൻ്റ് വരെ പറഞ്ഞു. അത് പറയേണ്ടത് സംസ്കാര സാഹിതിയാണ്. കോൺഗ്രസിനെ കുറ്റപ്പെടുത്താനോ അപമാനിക്കാനോ ഉദ്ദേശ്യമില്ല. ഏതിടത്താണോ നിൽക്കുന്നത് അവിടെ നിന്ന് പ്രതികരിക്കും. രാഷ്ട്രീയത്തിൽ ഒതുക്കിനിർത്തലുകളും മാറ്റി നിർത്തലുകളും ഉണ്ടായി. ഉന്നയിച്ചത് ആരോപണമല്ല നടന്ന കാര്യമാണ്. കൃത്യമായ തെളിവുണ്ട്. ഷാഫി എല്ലാകാലത്തും കുറ്റകരമായ മൗനം പാലിച്ച ആളാണ് .”– ഷഹനാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയായ എംഎ ഷഹനാസ് ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി . കർഷക സമരത്തിന് ദില്ലിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്നും രാഹുൽ മോശമായി പെരുമാറിയത് ഷാഫിയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞിരുന്നു . ഡൽഹിയിലേക്ക് നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് രാഹുൽ തന്നോട് പറഞ്ഞു എന്ന് ഷഹനാസ് തുറന്നു പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ഷാഫിയെ അറിച്ചു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും അവർ പറഞ്ഞു.














