• Home
  • breaking news
  • രാഹുല്‍ മാങ്കൂട്ടത്തിന് മുന്‍കൂര്‍ ജാമ്യമില്ല
Image

രാഹുല്‍ മാങ്കൂട്ടത്തിന് മുന്‍കൂര്‍ ജാമ്യമില്ല

യുവതിയെ പീഢിപ്പിച്ച കേസുകളില്‍ പ്രതിയായ ഒളിവില്‍ പോയിരിക്കുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. ജാമ്യം കിട്ടുന്നതു വരെ അറസ്‌ററ് പാടില്ലെന്ന് ഉത്തരവിടണമെന്ന ആവശ്യവും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി.

കേസിൽ ഒന്നരമണിക്കൂറാണ് ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ വാദം നടന്നത്. അടച്ചിട്ട കോടതിമുറിയിൽ വാദം ഇന്നലെ പൂർത്തിയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂർത്തിയാക്കിയത്. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് പ്രതിഭാ​ഗം അഭിഭാഷകൻ ആശ്യപ്പെട്ടത്. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടാം കേസിനെ എതിർത്താണ് പ്രതിഭാഗം വാദിച്ചത്. ആരാണ് പരാതിക്കാരി എന്ന പോലും അറിയാത്ത കേസ് എന്നായിരുന്നു വാദം. മുൻകൂർ ജാമ്യപേക്ഷ തടയാൻ ആണ് പുതിയ കേസ് എന്നും പ്രതിഭാഗം ആരോപിച്ചു. ഇന്നത്തെ 25 മിനിറ്റ് വാദത്തിൽ രാഹുലിനെതിരെ പുതിയ തെളിവായി ഒരു സ്ക്രീൻ ഷോട്ട് പ്രോസിക്യൂഷൻ ഹാജരാക്കി.

വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി തുടര്‍ച്ചയായി ഉപയോഗിച്ച ശേഷം യുവതിയുടെത് രണ്ടാം വിവാഹമാകുന്ന സാഹചര്യത്തില്‍ തന്റെ വീട്ടുകാര്‍ സമ്മതിക്കണമെങ്കില്‍ യുവതി ഗര്‍ഭിണിയായാലേ സാധ്യമാകു എന്ന് വിശ്വസിപ്പിച്ച് യുവതിയെ ഗര്‍ഭം ധരിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. ഗര്‍ഭിണിയായപ്പോഴാകട്ടെ അത് അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. യുവതി ആദ്യം ഇതിന് തയ്യാറായില്ലെങ്കിലും നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കി രാഹുല്‍ യുവതിയെ ശാരീരികമായും മാനസികമായും തകര്‍ക്കാനാണ് ശ്രമിച്ചത് എന്ന് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി.

പീഡനത്തിനും നിർബന്ധിച്ചുള്ള ഗർഭഛിദ്രത്തിനും തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പരാതിക്ക് പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചനയുണ്ടെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗ‌ർഭഛിദ്രം നടത്തിയതെന്നുമായിരുന്നു രാഹുലിന്റെ വാദം. വിധി പറയും വരെ അറസ്റ്റ് പാടില്ലെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

പ്രോസിക്യൂഷനും പ്രതിഭാഗവും ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കിയായിരുന്നു വാദം. രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *