രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിട്ടും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിലപാടില്ലാതെ ഇരുട്ടില്‍ത്തപ്പുന്നു. രാഹുലിനെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന കാഴ്ചയാണ് ഇന്ന് കെ.പി.സി.സി. പ്രസിഡണ്ടിന്റെ പ്രതികരണങ്ങളില്‍ തെളിയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കണമെന്നും പുകഞ്ഞ കൊള്ളി പുറത്ത് എന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ.മുരളീധരന്‍ പരസ്യമായി പ്രതികരിച്ചത് മുതിര്‍ന്ന നേതാക്കളുടെ കൂടി മനസ്സറിഞ്ഞതിനു ശേഷമായിരുന്നു.
എന്നാല്‍ ഈ പ്രതികരണമെല്ലാം വന്നിട്ട് പത്തു മണിക്കൂറിലേറെ കഴിഞ്ഞിട്ടും അധ്യക്ഷന്‍ സണ്ണി ജോസഫ് ഇപ്പോഴും പറയുന്നത് ഉചിതമായ സമയത്ത് ഉചിതമായ നടപടിയെടുക്കും എന്നാണ്. ഏതാണ് ഉചിതമായ സമയം എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഇനിയും സാങ്കേതികത്വത്തില്‍ പിടിച്ചു തൂങ്ങാതെ, രാഹുലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് മുന്‍ അധ്യക്ഷന്‍ കൂടിയായ വി.എം.സുധീരന്‍ പരസ്യമായി ആവശ്യപ്പെട്ടു. വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാനും ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടു. പക്ഷേ കെപിസിസി നേതൃത്വം ഇതൊന്നും കണ്ടുവെന്നതായി നടിച്ചില്ല. രാഹുലിനെതിരെ കൂടുതല്‍ കേസുകള്‍ വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ടിയില്‍ നിന്നും പുറത്താക്കാന്‍ വൈകുന്ന ഓരോ നിമിഷവും പാര്‍ടിയുടെ നില രാഷ്ട്രീയമായിത്തന്നെ പരുങ്ങലിലാവുകയാണെന്ന് മുതിര്‍ന്ന നേതാക്കളെല്ലാം ചൂണ്ടിക്കാട്ടിയിട്ടും സണ്ണി ജോസഫിന് കൃത്യവും ശക്തവുമായ നിലപാട് എടുക്കാന്‍ സാധിക്കുന്നില്ല എന്ന വിമര്‍ശനം ഉയരുകയാണ്.
മാങ്കൂട്ടത്തിലിനോട് അനുഭാവമുള്ളവർ പാർട്ടിയിൽ ഉണ്ടോ എന്ന ചോദ്യത്തിന് പാലക്കാട് എംഎൽഎ പാർട്ടി വിടുകയാണെന്നും അദ്ദേഹത്തിന്റെ അനുയായികൾക്ക് അദ്ദേഹത്തോടൊപ്പം ചേരാമെന്നുമാണ് മുരളീധരൻ പ്രതികരിച്ചിരുന്നത്.
















