ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ അശോക യൂണിവേഴ്സിറ്റി പ്രൊഫസർക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഹരിയാനയിലെ അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയുമായ അലി ഖാൻ മഹ്മൂദാബാദിനെ ബുധനാഴ്ച മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അന്വേഷണ വിഷയവുമായി ബന്ധപ്പെട്ട് ഓൺലൈൻ ലേഖനം എഴുതുകയോ ഓൺലൈൻ പ്രസംഗങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂരിലെ സോഷ്യൽ മീഡിയ പോസ്റ്റുകൾ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുന്നുവെന്ന് ആരോപിച്ച് ഹരിയാന പോലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഞായറാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ് അലി ഖാൻ മഹ്മൂദാബാദ്. ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേണു ഭാട്ടിയയുടെ പരാതിയുടെ അടിസ്ഥാനത്തിലും, ഗ്രാമത്തിലെ ഒരു സർപഞ്ചിന്റെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് സോണിപത് ജില്ലയിലെ റായ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അധ്യാപകന്റെ അറസ്റ്റില്‍ സര്‍വ്വകലാശാലയില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ രംഗത്തു വന്നിരുന്നു.














