സെക്രട്ടറിയറ്റിനു മുന്നില്‍ സമരം ചെയ്തുവരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡര്‍മാരില്‍ മൂന്നു പേര്‍ക്കുള്‍പ്പെടെ 45 ഉദ്യോഗാര്‍ഥികള്‍ക്ക് റാങ്കുപട്ടിക കാലാവധി ശനിയാഴ്ച അവസാനിക്കെ നിയമനത്തിന്റെ അഡൈ്വസ് മെമ്മോ ലഭിച്ചു. റാങ്ക് പട്ടിക കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നതിനിടെ ഉണ്ടായ നാടകീയ നടപടി സമരത്തിന്റെ ആവശ്യം കൂടുതല്‍ പ്രസക്തമാക്കിയിരിക്കയാണ്. സമരത്തിലുള്ള പ്രിയ, അരുണ, അഞ്ജലി എന്നിവര്‍ക്കാണ് അഡൈ്വസ് മെമ്മോ കിട്ടിയിട്ടുള്ളത്.
വിവിധ വിഭാഗങ്ങളിൽ 45 ഒഴിവുകൾ വന്നതോടെയാണ് നിയമനം നടത്താൻ തീരുമാനിച്ചത്. പോക്‌സോ വിഭാഗത്തിൽ വന്ന 28, പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ ഒഴിവായ 13 എണ്ണം , ജോലിയിൽ പ്രവേശിക്കാത്ത നാലെണ്ണം എന്നിങ്ങനെ വന്ന ഒഴിവുകളിലാണ് നിയമനം.
അഡ്വൈസ് മെമ്മോ ലഭിക്കാത്തവർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നാളെ 12 മണിയോടെയാണ് അവസാനിക്കുന്നത്. കഴിഞ്ഞ 17 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലാണ് ഉദ്യോഗാർത്ഥികൾ .അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശം കഴിഞ്ഞ ദിവസം ആണ് ഉണ്ടായത്.













