മുംബൈയിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ അറസ്റ്റ് ചെയ്യപ്പെടുന്നത് തടഞ്ഞുകൊണ്ട് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് ഏപ്രിൽ 7 വരെ മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ ശാരീരിക ആക്രമണ ഭീഷണി കാരണം മഹാരാഷ്ട്രയിലെ കോടതികളെ സമീപിക്കാൻ കഴിയില്ലെന്ന് കമ്ര തെളിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സുന്ദർ മോഹൻ ജാമ്യ ഉത്തരവ് നൽകിയത്. തെളിവായി സമർപ്പിച്ച പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്രയ്ക്ക് ഭീഷണി ഉണ്ടന്നത് കോടതി അംഗീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ ‘ നയാ ഭാരത്’ എന്ന പുതിയ പ്രത്യേക പരിപാടിയിൽ കാമ്ര നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ് . അധികാരപരിധിയിലുള്ള മജിസ്‌ട്രേറ്റിന് മുമ്പാകെ ജാമ്യ ഹർജി നൽകാൻ കോടതി കമ്രയോട് നിർദ്ദേശിച്ചു.
മറ്റൊരു സംസ്ഥാനത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ സ്വന്തം സംസ്ഥാനത്ത് മുൻകൂർ ജാമ്യം തേടാൻ അനുവദിക്കുന്ന ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിക്കാൻ ആവശ്യപ്പെട്ടാണ് കമ്ര മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് സ്ഥിര താമസക്കാരനാണെന്ന് പറഞ്ഞ കമ്ര, തന്റെ വിഷയത്തിൽ ഇടപെടാൻ മദ്രാസ് ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് വാദിച്ചു.


















