ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ച് വന്നപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ആരോപിക്കുന്നത്. എന്നാൽ ആരോപണം രഞ്ജിത്ത് നിഷേധിച്ചു.

“ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിൽ ഞാൻ അഭിനയിച്ചിരുന്നു. അത് കണ്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തിനെ കണ്ടു. കൊച്ചിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച . വൈകിട്ട് അണിയറ പ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഇവിടെ വച്ച് തന്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്ന് കരുതി റൂമിലെത്തിയപ്പോൾ രഞ്ജിത്ത് കൈയിൽ തൊട്ടു, വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി, ഇതോടെ ഞെട്ടിയ ഞാൻ ഉടൻ തന്നെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽമുറിയിൽ കഴിഞ്ഞത്. ആ ദിവസം ഒരിക്കലും മറക്കാനാവില്ല.”– അവർ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ . പിന്നീട് സിനിമയില്‍ അവസരം കിട്ടിയില്ല. നാട്ടിലേക്ക് പോകാനുള്ള പണം പോലും തനിക്ക് തന്നില്ലെന്നും നടി പറയുന്നു.
സംഭവത്തിൽ ഡോക്യുമെന്ററി സംവിധായരൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു.അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ടു വരണമെന്നും കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിൽ വേണമെന്നും നടി പറഞ്ഞു. എന്നാൽ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡിഷന് വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നത് – രഞ്ജിത്ത് പറയുന്നു.
അതേസമയം തന്നോട് ശ്രീലേഖ ഇക്കാര്യം പറഞ്ഞത് സംവിധായകന്‍ ജോഷി ജോസഫും സ്ഥിരീകരിച്ചു. ഇത് താന്‍ എവിടെ വേണമെങ്കിലും സാക്ഷി പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.













