കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടി ഗംഗാവലി പുഴയിൽ മുങ്ങൽ വിദഗ്ദ്ധനായ ഈശ്വർ മാൽപെ ഇന്ന് നടത്തിയ തിരച്ചിലിൽ അർജുൻ ഉപയോഗിച്ചിരുന്ന ലോറിയുടെതെന്ന് കരുതുന്ന ഹെെഡ്രോളിക് ജാക്കി കണ്ടെത്തി. വൈകിയതിനെ തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. വെള്ളത്തിന്റെ അടിത്തട്ട് നല്ലപോലെ കാണാൻ കഴിയുന്നുണ്ടെന്നും നാളെ രാവിലെ എട്ട് മണി മുതൽ വെെകുന്നേരം വരെ തെരച്ചിൽ വീണ്ടും നടത്തുമെന്നും ഈശ്വർ മാൽപെ അറിയിച്ചു. മൂന്ന് ദിവസം തെരച്ചിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പുഴയുടെ വശങ്ങളിലാണ് പരിശോധന നടത്തിയത്. ലോറി കണ്ടെത്തുമെന്ന് പ്രതീക്ഷയുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു.
ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തിയതാണ് വഴിത്തിരിവായത്. ലോറിയിൽ ഉപയോഗിച്ചിരുന്ന തരം ഹെെഡ്രോളിക് ജാക്കിയാണ് കണ്ടെത്തിയത്. ഇത് അർജുൻ ഉപയോഗിച്ചിരുന്ന ലോറിയുടെതാണെന്ന് ലോറി ഉടമ മനാഫ് തിരിച്ചറിഞ്ഞു. പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്. ഈശ്വർ മാൽപെ മുങ്ങിയെടുത്തതും പുതിയ ജാക്കിയായിരുന്നു.













