സിനിമാമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യത കൂടി മാനിച്ച് കൊണ്ട് റിപ്പോർട്ട് പുറത്തുവിടാം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിലാണ് ഹർജി സമർപ്പിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പൊള്ളുന്ന പ്രശ്നങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഒരാഴ്‌ചയ്ക്ക് ശേഷമേ റിപ്പോർട്ട് പുറത്തുവിടാവൂ എന്നാണ് കോടതി നിർദേശം.
റിപ്പോർട്ടിന്റെ ഉള്ളടക്കം ഹർജിക്കാരനെ വ്യക്തിപരമായി ബാധിക്കുന്നതാണോയെന്ന് ഹൈക്കോടതി വിചാരണ വേളയിൽ ചോദിച്ചിരുന്നു. വ്യക്തിപരമായല്ലെങ്കിലും സിനിമാ മേഖലയെ മൊത്തത്തിൽ ബാധിക്കുമെന്നായിരുന്നു മറുപടി.
റിപ്പോർട്ടിൽ പൊതുതാത്പര്യമുണ്ടെന്നും സ്വകാര്യത സംരക്ഷിച്ച് ബാക്കി ഭാഗം പുറത്തുവിടണമെന്നും വിവരാവകാശ കമ്മിഷന്റെ അഭിഭാഷകൻ നിലപാടെടുത്തിരുന്നു. 2017ൽ കൊച്ചിയിൽ വച്ച് നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഹേമ കമ്മീഷൻ രൂപീകരിച്ചത്. 2018ലാണ് റിപ്പോർട്ട് സമർപ്പിച്ചത്.













