• Home
  • kerala
  • കെ.മുരളീധരൻ്റെ തോൽവിയുടെ മൂന്നാം ദിനം ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

കെ.മുരളീധരൻ്റെ തോൽവിയുടെ മൂന്നാം ദിനം ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

തൃശൂരിൽ കെ.മുരളീധരൻ്റെ തോൽവിയുടെ മൂന്നാം ദിനം ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ഡിസിസി ഓഫീസ് സെക്രട്ടറി സജീവൻ കുരിയച്ചിറയെ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരും അനുകൂലികൾ മർദ്ദിച്ചതിനെ തുടർന്നാണ് ഇരു വിഭാഗങ്ങളും തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്. കെ. മുരളീധരനെ അനുകൂലിക്കുന്ന ആൾ ആണ് സജീവൻ കുരിയച്ചിറ.

സജീവൻ കുരിയച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയതിന് പിന്നാലെയായിരുന്നു സംഭവം. തുടർന്ന് ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിൽ ലീഡർ കെ കരുണാകരന്റെ ചിത്രത്തിന് മുന്നിൽ സജീവൻ കുരിയച്ചിറ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഭവം അറിഞ്ഞെത്തിയ കെ മുരളീധരൻ അനുകൂലികൾ സംഘടിച്ചെത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്.

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ അസ്വസ്ഥതയാണ് തൃശൂർ കോൺഗ്രസിൽ ഉണ്ടാക്കിയിരിക്കുന്നത്.

തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉണ്ടായ കയ്യാങ്കളിയുടെ ദൃശ്യം

കഴിഞ്ഞ ദിവസം മുന്‍ എം.പി. ടി.എന്‍. പ്രതാപനെതിരെ രൂക്ഷമായ പ്രതികരണമുളള പോസ്റ്റര്‍ തൃശ്ശൂരില്‍ പ്രചരിച്ചിരുന്നു. കെ.മുരളീധരനെ കോണ്‍ഗ്രസിലെ ചിലര്‍ തന്നെ തോല്‍പിക്കാന്‍ ചരടുവലിച്ചുവെന്ന വികാരമാണ് മുരളി അനുകൂലികള്‍ക്കുളളത്. ഇതാണ് മുരളി അനുകൂലികള്‍ സംശയിക്കുന്നവര്‍ക്കെതിരായ രോഷ പ്രകടനമായി മാറിയത്. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനെയും മുരളി അനുകൂലികള്‍ ലക്ഷ്യമിട്ടിട്ടുണ്ട്.
സംഘര്‍ഷത്തെത്തുടര്‍ന്ന് ജോസ് വള്ളൂര്‍ ഡിസിസി ഓഫീസില്‍ തന്നെ തുടരുകയാണ്. പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടും അദ്ദേഹം ഓഫീസിനു പുറത്തേക്ക് വരാന്‍ രാത്രി വൈകിയും തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>