മനോരമ എക്‌സിറ്റ് പോള്‍ ഫലത്തില്‍ തോമസ് ഐസക് പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കും പിന്നിലായി മൂന്നാം സ്ഥാനത്താകുമെന്ന് പ്രവചിച്ചതോടെ സംഘപരിവാര്‍ തലത്തില്‍ തോമസ് ഐസകിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പരിഹാസവും ഒരു ഫോട്ടോയുമായി രംഗത്തു വന്നു. ഒരു ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കലവൂര്‍ സ്‌കൂളിലെ ടോയ്‌ലെറ്റ് മുമ്പ് തോമസ് ഐസക് ശുചീകരിക്കുന്നതിന്റെ ചിത്രമാണ് സംഘ പരിവാർ പ്രചരിപ്പിച്ചത്.

നാലിനു ശേഷം എന്ന അടിക്കുറിപ്പോടെയാണ് തോമസ് ഐസകിന്റെ പഴയ ഈ ചിത്രം എക്‌സില്‍ പ്രചരിപ്പിച്ചത്.
ഇതിനെതിരെ കണക്കിന് മറുപടിയുമായി തോമസ് ഐസകും രംഗത്തു വന്നു. എം.പി. ആയാലും ഇല്ലെങ്കിലും താന്‍ കേരളത്തിന്റെ ശുചിത്വപ്രസ്ഥാനത്തില്‍ ഉണ്ടാവുമെന്നും സംഘിക്ക് ഇതിനെക്കുറിച്ചൊക്കെ എന്തറിയാം എന്നുമാണ് ഐസക് ചോദിച്ചിരിക്കുന്നത്.
തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
മനോരമ സര്‍വ്വേയെ തുടര്‍ന്ന് സംഘികള്‍ അര്‍മാദത്തിലാണ്. പത്തനംതിട്ടയില്‍ ഞാന്‍ മൂന്നാംസ്ഥാനത്ത് ആണത്രേ. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് അറിയാന്‍ പോകുന്ന കാര്യമല്ലേ. അതുകൊണ്ട് അത് അവിടെ നില്‍ക്കട്ടെ.
ഒരു സംഘിയുടെ പ്രതികരണം ഇങ്ങനെയാണ് ‘After June 4th’ എന്ന ക്യാപ്ഷനോടുകൂടി X-ല്‍ എന്റെ പഴയൊരു പടം എന്നെ ടാഗ് ചെയ്തിരിക്കുകയാണ്. ജൂണ്‍ 4-ാം തീയതി കഴിഞ്ഞാല്‍ എന്റെ പണി ഇതായിരിക്കുമെന്നാണ് അയാളുടെ ട്വീറ്റ്. സംഘിയുടെ ചിന്തയില്‍ ശുചീകരണമാണ് ഏറ്റവും മോശവും അപമാനകരവുമായ ജോലി.
X-ല്‍ എന്റെ മറുപടി ഇതായിരുന്നു: ഇനി എംപി ആയാലും ഇല്ലെങ്കിലും ഞാന്‍ കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തകനായി ഉണ്ടാകും.

കലവൂര്‍ സ്‌കൂളില്‍ സ്‌കൂള്‍ പരിസരവുമെല്ലാം വൃത്തിയാക്കിയശേഷമുള്ള ശുചിത്വദിനാചരണ ചടങ്ങിനു പോയതാണ്. അവിടെച്ചെന്ന ഞാന്‍ ആദ്യം പറഞ്ഞത് കുട്ടികളുടെ ടോയിലറ്റ് കാണണമെന്നാണ്. ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവുമെല്ലാം പരിപൂര്‍ണ്ണമായി വൃത്തിയാക്കിയിട്ടുണ്ട്. പക്ഷേ, ടോയിലറ്റ് അഴുക്കുപിടിച്ച് കിടക്കുകയായിരുന്നു. മൂലയ്ക്കിരുന്ന ചൂലെടുത്ത് ഞാന്‍ വൃത്തിയാക്കാന്‍ ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ചില അധ്യാപകരും രക്ഷാകര്‍ത്താക്കളും കൂടെച്ചേര്‍ന്നു. തുടര്‍ന്ന് ക്ലീനിംഗ് ഉപകരണങ്ങളും ലോഷനുമെല്ലാം എത്തി. എല്ലാവരുംകൂടി ടോയിലറ്റ് പരിപൂര്‍ണ്ണമായി ശുചീകരിച്ചശേഷമാണ് യോഗം ആരംഭിച്ചത്.
സംഘിക്ക് ഇതിനെക്കുറിച്ചൊക്കെ എന്ത് അറിയാം?













