ജൂണ്‍ നാല് ഇന്ത്യ എന്ന രാജ്യത്തെ സംബന്ധിച്ച് ഒരു നാഴികക്കല്ലാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നും തുടങ്ങി ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ എത്തുന്ന രാജ്യത്തിന്റെ പാര്‍ലമെന്ററി ചരിത്രത്തില്‍ ഇനി രചിക്കപ്പെടുക മറ്റൊരു ചരിത്രം തന്നെയാകും- ബിജെപി സഖ്യം വീണ്ടും അധികാരത്തില്‍ വരാനുള്ള ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍.
ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നു തവണ പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തിയാകും നരേന്ദ്രമോദി. 1947 മുതല്‍ 1964 വരെ 16 വര്‍ഷവും 286 ദിവസവും നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നു. 1964 മെയ് മാസത്തിലാണ് തന്റെ മൂന്നാം വട്ടത്തിലേക്ക് നെഹ്‌റു പ്രവേശിച്ചത്. ഈ റിക്കോര്‍ഡിന് ഒപ്പമെത്തുകയാണ് ഇത്തവണയും പ്രധാനമന്ത്രിയായാല്‍ നരേന്ദ്രമോദി.
ഒപ്പം ജവഹര്‍ലാല്‍ നെഹ്‌റു ഉയര്‍ത്തിക്കൊണ്ടുവന്ന ഇന്ത്യയുടെ സ്വഭാവം തിരുത്താന്‍ പുതിയ പ്രധാനമന്ത്രി തിരുത്താന്‍ തുടങ്ങുന്ന അവസരം കൂടിയായിരിക്കും ഇത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ മാറ്റം വരുത്താനുള്ള നീക്കം നടക്കുമെന്നത് ഇതിനകം ഉറപ്പായിക്കഴിഞ്ഞ കാര്യമാണ്. മതേതരത്വം, സോഷ്യലിസം തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ മാറ്റം വരുത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തയ്യാറാകും.
ന്യൂനപക്ഷ അവകാശസംരക്ഷണം, സംവരണ തത്വങ്ങള്‍ എന്നിവയിലെല്ലാം മാറ്റം വരാനിടയുണ്ട്. മാത്രമല്ല, ഭരണഘടന പ്രദാനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യ അവകാശങ്ങള്‍, പ്രതികരിക്കാനുള്ള അവകാശങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളിലും തിരുത്തല്‍ വരുത്താനുള്ള സാധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു.
ലോക്‌സഭയിൽ 400 സീറ്റുകൾ
മൂന്ന് പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങൾ – ഇന്ത്യ ടുഡേ-മൈ ആക്‌സിസ് ഇന്ത്യ, ഇന്ത്യ ടിവി-സിഎൻഎക്‌സ്, ന്യൂസ് 24-ടുഡേസ് ചാണക്യ – എൻഡിഎയ്ക്ക് 400-ലധികം സീറ്റുകൾ പ്രവചിക്കുന്നു. ജൂൺ നാലിലെ ഫലങ്ങളിൽ ഈ കണക്കുകൾ യാഥാർത്ഥമാകുകയാണെങ്കിൽ അത് മറ്റൊരു റെക്കോർഡായിരിക്കും.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പൊതുതെരഞ്ഞെടുപ്പിൽ ഒരു പാർട്ടി 400-ലധികം സീറ്റുകൾ നേടിയത് ഒരിക്കൽ മാത്രം– 1984ൽ . രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 1984-ൽ 514 ലോക്‌സഭാ സീറ്റുകളിൽ 404-ലും വിജയിച്ചു. രാജീവ് ഗാന്ധിയുടെ അമ്മയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്നാണ് 1984-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്.













