ബംഗാളില്‍ തിരഞ്ഞെടുപ്പു റാലികളില്‍ വിദ്വേഷപ്രസംഗം തുടര്‍ന്ന് പ്രധാനമന്ത്രി. ബംഗാളില്‍ ഹിന്ദുക്കള്‍ രണ്ടാംതരം പൗരന്‍മാരായി മാറിയെന്ന് മോദി ആരോപിച്ചു. മോദി ഉള്ളിടത്തോളം പൗരത്വനിയമം റദ്ദാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ടിഎംസി ഭരണത്തിന് കീഴിൽ ബംഗാൾ അഴിമതിയുടെ കേന്ദ്രമായും ബോംബ് നിർമ്മാണത്തിൻ്റെ കുടിൽ വ്യവസായ ഇടമായും മാറിയെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി സംസ്ഥാനത്തെ ഭരണസംവിധാനം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്നിൽ കീഴടങ്ങിയെന്ന് പറഞ്ഞു.
“നിങ്ങൾക്ക് ശ്രീരാമൻ്റെ പേര് എടുക്കാനും രാമനവമി ആഘോഷിക്കാനും കഴിയാത്ത ബംഗാളിൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്നിൽ ടിഎംസി കീഴടങ്ങി. ടിഎംസി ഭരണത്തിന് കീഴിൽ ബംഗാളിൽ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായി മാറ്റിയിരിക്കുന്നു”- അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായ പരിഹാസം തുടര്‍ന്ന മോദി അദ്ദേഹത്തിന്റെ പേര് പറയാതെ, “ഷെഹ്‌സാദ”യുടെ പ്രായത്തേക്കാളും കുറച്ച് സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് രാജ്യത്തുടനീളം നടാനാവൂ എന്ന് പറഞ്ഞു.
“സന്ദേശ്ഖാലിയുടെ സഹോദരിമാരോടും അമ്മമാരോടും ടിഎംസി ചെയ്തത് നമ്മളെല്ലാവരും കണ്ടതാണ്. മുഖ്യപ്രതി ഷാജഹാൻ ഷെയ്ഖ് നിയോഗിച്ച ടിഎംസി ഗുണ്ടകൾ സന്ദേശ്ഖാലിയിലെ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണ്.”– മോദി പറഞ്ഞു.
സന്ദേശ്ഖാലിയിലെ നിരവധി സ്ത്രീകളെ ഒരു പ്രാദേശിക ബി.ജെ.പി പാർട്ടി നേതാവ് വെള്ളക്കടലാസിൽ ഒപ്പിടാൻ പ്രേരിപ്പിച്ചതായി ചിത്രീകരിക്കുന്ന ഒന്നിലധികം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൻ്റെ പശ്ചാത്തലത്തിൽ മോദി ഇതേക്കുറിച്ചു മിണ്ടാതെയാണ് പ്രധാനമന്ത്രി തൃണമൂലിനെ വിമർശിച്ചത്.













