സ്പീക്കർക്കെതിരെ വീണ്ടും എൻഎസ്എസ്. നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം. സ്പീക്കർ എഎൻ ഷംസീറിനെതിരെ എൻ എസ് എസ് തെരുവിലിറങ്ങി പ്രതിഷേധിക്കാനൊരുങ്ങുകയാണ്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്. വിശ്വാസികൾ ഗണപതിക്ഷേത്രങ്ങളിൽ വഴിപാട് നടത്തണമെന്ന് എൻഎസ്എസ് സർക്കുലറിൽ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് എൻഎസ്എസ് അറിയിച്ചു.ഷംസീർ നടത്തിയ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ നടപടിയെടുക്കണം എന്നുമുള്ള ആവശ്യത്തെ നിസ്സാരവത്കരിക്കുന്നതാണ് ബന്ധപ്പെട്ടവരുടെ നിലപാട് എന്നാരോപിച്ച് ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എൻ എസ് എസിന്റെ തീരുമാനം. ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും മിത്തുകളെ ചരിത്രവുമായി കൂട്ടിക്കലർത്തരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചു. വിഷയത്തിൽ ഷംസീർ മാപ്പുപറയേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.എൻഎസ്എസിന് സംഘപരിവാറിന്റെ സ്വരമാണെന്നും സുകുമാരൻ നായരുടെ പോക്കറ്റിലല്ലെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലനും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ് തീരുമാനിച്ചിരിക്കുന്നത്.














