ജമാഅത്തെ ഇസ്‌ലാമി തലവൻ സിറാജ് ഉൾ ഹഖിന്റെ വാഹനവ്യൂഹത്തിന് നേരെ ബലൂചിസ്ഥാനിൽ വെള്ളിയാഴ്ച ചാവേർ ആക്രമണം നടന്നു. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ സിറാജ് ഉൾ ഹഖ് സുരക്ഷിതനാണ്. തങ്ങളുടെ തലവൻ സുരക്ഷിതനാണെന്നും അക്രമി കൊല്ലപ്പെട്ടതായും ജമാഅത്തെ ഇസ്‌ലാമി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. “ ജമാഅത്തെ ഇസ്‌ലാമി അമീർ സിറാജ് ഇന്ന് ക്വറ്റയിലെത്തി. അദ്ദേഹത്തിന് ഇന്ന് ഒരു രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുക്കാൻ സോബിലേക്ക് പോകണമായിരുന്നു . അവിടെ എത്തിയ അദ്ദേഹത്തെ ആളുകൾ സ്വാഗതം ചെയ്യുമ്പോൾ പെട്ടെന്ന് ഒരാൾ മുന്നോട്ടു വന്ന് സ്വയം പൊട്ടിത്തെറിച്ചു”– ജമാഅത്തെ ഇസ്‌ലാമി വക്താവ് ഫൈസൽ ഷെരീഫ് ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞതായി പാക് പത്രം ദി ഡോൺ റിപ്പോർട്ട് ചെയ്തു .














