ഇന്ത്യയും പാകിസ്ഥാനും 2019-ൽ ആണവയുദ്ധത്തിന്റെ അടുത്തെത്തിയെന്നും അമേരിക്കൻ ഇടപെടൽ രൂക്ഷമാകുന്നത് തടഞ്ഞെന്നും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പുസ്തകത്തിൽ എഴുതി. നെവര്‍ ഗിവ് എ ചേഞ്ച് എന്ന തന്റെ ഓര്‍മക്കുറിപ്പുകളിലാണ് ഡൊണള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ നയതന്ത്രജ്ഞനും സി.ഐ.എ. മുന്‍ മേധാവിയുമായ പോംപിയോ ഇക്കാര്യം വിവരിക്കുന്നത്.
2019-ല്‍ കാശ്മീരില്‍ 41 ഇന്ത്യന്‍ സിആര്‍പിഎഫ് സൈനികര്‍ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ഇന്ത്യ പാക് പ്രദേശത്തേക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതോടെയാണ് പാകിസ്താന്‍ ആണവായുധ പ്രയോഗത്തിന് ഒരുങ്ങിയതെന്ന് പോംപിയോ പറയുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനിടയില്‍ ഇന്ത്യന്‍ പൈലറ്റിനെ പാക് സൈന്യം പിടികൂടുകയും യുദ്ധ വിമാനം വെടിവെച്ചിടുകയും ചെയ്തു.
ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള ഉച്ചകോടിക്കായി ഹാനോയില്‍ എത്തിയ പോംപിയോയെ തേടി ഒരു അടിയന്തിര ഫോണ്‍കോള്‍ വന്നു. ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെതായിരുന്നു അത്. പാകിസ്ഥാനികള്‍ ആക്രമണത്തിനായി ആണവായുധങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങിയെന്നും ഇന്ത്യ തിരിച്ചടിക്കാന്‍ ആലോചിക്കുമെന്നും അദ്ദേഹം തന്നെ അറിയിച്ചുവെന്ന് പോംപിയോ എഴുതുന്നു. ഒന്നും ചെയ്യരുതെന്നും കാര്യങ്ങള്‍ പരിഹരിക്കാന്‍ ഒരു മിനിറ്റ് തരണമെന്നും താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആണവായുധ പ്രയോഗത്തിലേക്ക് പോകാന്‍ പറ്റില്ലെന്ന കാര്യം യു.എസ്. നയതന്ത്രജ്ഞര്‍ ഇന്ത്യയെയും പാകിസ്താനെയും ബോധ്യപ്പെടുത്തിയതായും പോംപിയോ പറയുന്നു. “ഭയങ്കരമായ ഒരു ഫലം ഒഴിവാക്കാൻ ആ രാത്രി ഞങ്ങൾ ചെയ്തത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയില്ല” –പോംപിയോ എഴുതി.













