മകരവിളക്ക് ദിവസം തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്തേയ്ക്കുള്ള പ്രവേശനം ഉച്ചയ്ക്ക് 12 വരെയാക്കി നിജപ്പെടുത്തി. 12ന് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് പ്രവേശിപ്പിക്കില്ല. തിരക്ക് നിയന്ത്രിക്കാൻ വൻ സന്നാഹവും പൊലീസ് ഒരുക്കിയിട്ടുണ്ട്. ഇടുക്കിയിൽ മകരവിളക്ക് കാണാൻ കഴിയുന്ന മൂന്നിടങ്ങളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ റേഞ്ച് ഐജിയും ഡിഐജിയും പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെത്തി പരിശോധന നടത്തി. കൊവിഡ് നിയന്ത്രണങ്ങൾ മാറിയ ശേഷമുള്ള ആദ്യ മകരവിളക്ക് ആയതിനാൽ റെക്കോർഡ് തീർത്ഥാടകർ വരുമെന്നാണ് പ്രതീക്ഷ. മകരജ്യോതി ദർശിക്കുന്നതിന് ഭക്തർ ഇപ്പോൾ തന്നെ സ്ഥലം പിടിച്ചു തുടങ്ങി.














