കരുനാഗപ്പള്ളിയിൽ പാൻമസാല ചാക്കുകൾ കടത്തിയ ലോറിയുടെ ഉടമ ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗം എ.ഷാനവാസിനെ അടക്കം സംഭവത്തിൽ ഉൾപ്പെട്ട സിപിഎം അംഗങ്ങൾക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി. ചൊവ്വാഴ്ച രാത്രി ചേർന്ന ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
മുഖ്യപ്രതിയായ ഇജാസ് അഹമ്മദിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ആലപ്പുഴ സീവ്യു വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ് ഇജാസ്. ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗം എ.ഷാനവാസിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഷാനവാസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിഷനെയും നിയോഗിച്ചു . ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി.ഹരിശങ്കർ, ജി.വേണുഗോപാൽ, കെ.എച്ച്.ബാബുജാൻ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.
ആലപ്പുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റിയംഗം എ. ഷാനവാസിന്റെ ലോറിയിലാണ് ഇവർ ലഹരി കടത്തിയത്. ഷാനവാസ് ലോറി വാങ്ങിയത് പാർട്ടിയെ അറിയിച്ചില്ല, ലോറി വാടകയ്ക്ക് നൽകിയതിലും വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു. പ്രതികളെ അറിയില്ലെന്നാണു ഷാനവാസ് ആദ്യം പറഞ്ഞത്. എന്നാൽ പ്രതികൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ഷാനവാസിന്റെ ചിത്രം പുറത്തുവന്നിരുന്നു.














