കാസര്‍ഗോഡ് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച വാര്‍ത്ത സൃഷ്ടിച്ച നടുക്കം വിട്ടുമാറുന്നതിനു മുമ്പ് ഇടുക്കിയില്‍ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിനാകെ ഭക്ഷ്യവിഷബാധയേറ്റ സംഭവം പുറത്തു വന്നു. തുടര്‍ന്ന് ഷവര്‍മ വിതരണം ചെയ്‌ത നെടുങ്കണ്ടത്തെ കിഴക്കേ കവലയ്‌ക്കു സമീപമുള്ള “ക്യാമല്‍ റസ്റ്റോറന്റ് ” എന്ന ഹോട്ടല്‍ ആരോഗ്യവകുപ്പ് പൂട്ടിച്ചു. ഹോട്ടല്‍ പരിസരം തീര്‍ത്തും വൃത്തിഹീനമായിരുന്നു. നെടുങ്കണ്ടം പാറക്കൂടിൽ ബിപിൻ പി.മാത്യു (39), മാതാവ് ലിസി മത്തായി (56), ബിപിന്റെ മകൻ മാത്യു ബിപിൻ (7) എന്നിവർക്കാണ് വിഷ ബാധയേറ്റത്. പരിശോധനയിൽ ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെന്ന് കണ്ടെത്തിയതോടെ ബിപിൻ ആരോഗ്യ വകുപ്പിന് പരാതി നൽകി. ജനുവരി 1ന് ഉച്ചയ്ക്കാണ് ബിപിൻ ഷവർമയ്ക്ക് ഓർഡർ നൽകിയത്. ഹോട്ടലിലെ ഡെലിവറി ബോയ് ഷവർമ വീട്ടിലെത്തിച്ചു. രാത്രിയോടെ മൂവർക്കും വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. കടുത്ത പനി ബാധിച്ചതിനെ തുടർന്ന് ഏഴുവയസ്സുകാരനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മരുന്നു നൽകിയെങ്കിലും പനി കുറഞ്ഞില്ല. മറ്റുള്ളവർക്കും അസ്വസ്ഥതകൾ കൂടിയതോടെ ചികിത്സ തേടി.













