• Home
  • latest news
  • ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങി

ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങി

ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. ജമ്മു-കാശ്മീർ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുന്‍ പിസിസി അധ്യക്ഷന്‍ പീര്‍ സാദാ മുഹമ്മദ് സയിദ് അടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. മുസാഫർ പരേ, ബൽവാൻ സിംഗ് എന്നിവരും കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ മറ്റ് പ്രമുഖ നേതാക്കളിൽ ഉൾപ്പെടുന്നു. മുജാഫർ പരേ, മൊഹീന്ദർ ഭരദ്വാജ്, ഭൂഷൻ ദോഗ്ര, വിനോദ് ശർമ, നരീന്ദർ ശർമ, നരേഷ് ശർമ, അംബ്രിഷ് മഗോത്ര, സുബാഷ് ഭഗത്, ബദ്രി നാഥ് ശർമ, വരുൺ മഗോത്ര, അനുരാധ ശർമ, വിജയ് തർഗോത്ര, ചന്ദർ പ്രഭാ ശർമ എന്നിവരാണ് പാർട്ടിയിൽ വീണ്ടും ചേർന്ന മറ്റ് നേതാക്കൾ.

ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് താരാ ചന്ദ് പറഞ്ഞു. ജനങ്ങളോടു മാപ്പ് പറയുന്നതായി പീര്‍ സാദാ മുഹമ്മദ് സയിദും വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര പുത്തന്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും കാശ്മീരില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗുലാം നബി ആസാദ്, ചന്ദ്, ബൽവാൻ സിംഗ് തുടങ്ങിയവരുടെ വിശ്വസ്തരെന്ന് കരുതപ്പെടുന്നവർ കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ (ഡിഎപി) ചേരുകയായിരുന്നു. എന്നാൽ, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇവരിൽ ചിലരെ ഡിഎപിയിൽ നിന്ന് കഴിഞ്ഞ മാസം ആസാദ് പുറത്താക്കിയിരുന്നു.

കോൺഗ്രസിന് ഇതൊരു വലിയ ദിനമാണെന്ന് സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, എഐസിസി സംസ്ഥാന ചുമതലയുള്ള രജനി പാട്ടീൽ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *