കോടികളുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം നൽകിയവരുടെ സ്വത്തുവകകൾ കണ്ടു കെട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ വൈകിയതിൽ സർക്കാരിന്റെ നിരുപാധിക ക്ഷമാപണം. ആഭ്യന്തര സെക്രട്ടറി കോടതിയിൽ ഹാജരായാണു ക്ഷമാപണം നടത്തിയത്. റവന്യു റിക്കവറി നടപടികൾ ജനുവരി 15നകം പൂർത്തിയാക്കുമെന്നു കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ചു സർക്കാർ നൽകിയ സത്യവാങ്മൂലം കോടതി ഫയലിൽ സ്വീകരിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി എൻഐഎ, ഇഡി എന്നിവർ നടത്തിയ റെയ്ഡിനെതിരെയായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ. സംഭവത്തിൽ 5.20 കോടി രൂപ നാശനഷ്ടമുണ്ടായതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഈ നഷ്ടം റവന്യു റിക്കവറിയിലൂടെ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്.













