• Home
  • latest news
  • ബാബരി മസ്ജിദ് തകര്‍ത്ത കേസ്: അദ്വാനിയുള്‍പ്പെടെ 32 പേരെ വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും
Image

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: അദ്വാനിയുള്‍പ്പെടെ 32 പേരെ വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും

1992ലെ ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബോർഡ് എക്‌സിക്യൂട്ടീവ് അംഗവും വക്താവുമായ സയ്യിദ് ഖാസിൽ റസൂൽ ഇല്യാസ് അറിയിച്ചു. ബി.ജെ.പി. സമുന്നത നേതാവ് എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള 32 പേരെ കോടതി കുറ്റവിമുകതരാക്കിയിരുന്നു. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് നേതൃത്വം നല്‍കിയ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് കോടതി ഉത്തരവില്‍ പറയുകയും ചെയ്തിരുന്നു.

കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി ഉൾപ്പെടെയുള്ള പ്രതികളെ 2020 സെപ്റ്റംബർ 30-ന് സിബിഐ കോടതി വെറുതെവിട്ടു, തുടർന്ന് രണ്ട് അയോധ്യ നിവാസികളായ ഹാജി മഹ്ബൂബും സയ്യിദ് അഖ്‌ലാഖും അലഹബാദ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി സമർപ്പിച്ചു. ഹാജി മഹ്ബൂബും സയ്യിദ് അഖ്‌ലാഖും സിബിഐ സാക്ഷികളാണെന്നും അവരുടെ വീടുകൾ 1992 ഡിസംബർ 6 ന് ഒരു സംഘം ആക്രമിക്കുകയും കത്തിക്കുകയും ചെയ്തുവെന്നും റസൂൽ ഇല്യാസ് പറഞ്ഞു. ബാബറി മസ്ജിദിന് സമീപമാണ് മഹ്ബൂബും അഖ്‌ലാഖും താമസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ കോടതി വിധിക്കെതിരെ മഹ്ബൂബും അഖ്‌ലാഖും 2021 ജനുവരി എട്ടിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവർ ബാബരി കേസിലെ ഇരകൾ അല്ലെന്നു ചൂണ്ടിക്കാണിച്ച് ഹർജി തള്ളുകയായിരുന്നു. കേസിന്റെ ഇരകളല്ലാത്തതിനാൽ വിധിയെ ചോദ്യം ചെയ്യാൻ അപ്പീലുകൾക്ക് അവകാശമില്ലെന്നായിരുന്നു കോടതിയുടെ തീർപ്പ്. ഈ വർഷം നവംബർ 9 ന് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് പുനഃപരിശോധനാ ഹർജി തള്ളി. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

കുറ്റവിമുക്തരാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ബോർഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് റസൂൽ ഇല്യാസ് പറഞ്ഞു. ബാബറി മസ്ജിദ് തകർത്തത് ക്രിമിനൽ നടപടിയാണെന്ന് അയോധ്യ വിധിയിലെ സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ് ” –അദ്ദേഹം പിടിഐയോട് പറഞ്ഞു. അയോധ്യ വിധി പുറപ്പെടുവിച്ച അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് ബാബറി മസ്ജിദ് തകർത്തത് നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമാണെന്നും പ്രതികൾ ഇപ്പോഴും നിയമത്തിന് പുറത്താണെന്നും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *