വിഴിഞ്ഞം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടും ആ പ്രദേശത്തും നടന്ന അക്രമത്തിൽ വൈദികർക്കും ജനകീയ പ്രതിരോധ സമിതി നേതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ ലംഘിച്ച സമരക്കാർ പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞു. പള്ളി മണിയടിച്ച് സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേരെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. പ്രദേശത്ത് എത്തിയ വാഹനങ്ങൾ ഫാ.യൂജിൻ പെരേര അടക്കമുള്ളവർ ആക്രമിക്കുകയും പദ്ധതി പ്രദേശത്ത് അതിക്രമിച്ചുകയറുകയും ചെയ്തു. അവിടത്തെ ഓഫിസ് നശിപ്പിക്കുകയും സിസിടിവി ക്യാമറകൾ തകർക്കുകയും ചെയ്തു- സത്യവാങ്മൂലത്തിൽ പറയുന്നു.













