യു.ജി.സി. മാനദണ്ഡത്തിന് വിരുദ്ധമായി പ്രിയാ വര്‍ഗീസിന്റെ ഗവേഷണകാലയളവ് അധ്യാപന കാലമായി സത്യവാങ്‌മൂലം നല്‍കിയ കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്‌ട്രാറുടെ നടപടിയില്‍ കേരള ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു. പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ചോദ്യം ചെയ്‌ത് രണ്ടാം റാങ്ക് നേടിയിരുന്ന ഡോ.ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയുടെ വിചാരണ വേളയിലാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയത്. യോഗ്യതാ രേഖകള്‍ ഏതു വിധത്തിലാണ് സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ചതെന്നും അസോ.പ്രഫസര്‍ നിയമനം വെറും കുട്ടിക്കളിയല്ലെന്നും സര്‍വ്വകലാശാല അധികൃതരോട് കോടതി ചോദിച്ചു. പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്. പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ല എന്നായിരുന്നു കേസ് പരിഗണിക്കുമ്പോൾ യുജിസി കോടതിയെ അറിയിച്ചത്. ഇതിനു വിരുദ്ധമായാണ് സർവകലാശാല സത്യവാങ്മൂലം സമർപ്പിച്ചത്.













