കമ്പനി മാനേജ്‌മെന്റിന്റെ കടുത്ത വഞ്ചനയില്‍ പ്രതിഷേധിച്ച് ഭക്ഷണവിതരണത്തിനുള്ള പ്രമുഖ ഓണ്‍ലൈന്‍ ശൃംഖലയായ സ്വിഗ്ഗി-യിലെ ആഹാരവിതരണ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച കൊച്ചിയില്‍ ആപ് വഴി ആഹാരം ഓര്‍ഡര്‍ ചെയ്യുന്ന സംവിധാനം പൂര്‍ണമായും നിലച്ചു. മിനിമം നിരക്കുവർധന ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കു തുടങ്ങിയിരിക്കയാണ് . 150ൽ അധികം തൊഴിലാളികൾ വൈറ്റിലയിൽ സംഘടിച്ചു പ്രതിഷേധിച്ചു. അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ കമ്പനി വഞ്ചിക്കുകയാണെന്നു തൊഴിലാളികൾ പറയുന്നു. കുറഞ്ഞ വേതനം 2 കിലോമീറ്ററിന് 25 രൂപയാക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. വാഹനം അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും 10 രൂപ കൂടുതൽ നൽകണം. പാർട്‌ടൈമായി ഓടുന്ന ജീവനക്കാർക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കണം തുടങ്ങിയ 30 ആവശ്യങ്ങളാണു സമരക്കാർ മുന്നോട്ടു വയ്ക്കുന്നത്. വിദ്യാർഥികളും ഇതര സംസ്ഥാനക്കാരും മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് എല്ലാവരും അടച്ചിരിക്കുമ്പോൾ വീടുകളിൽ ഭക്ഷണം എത്തിച്ചവർ എന്ന പരിഗണന പോലും ഒരു ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വേതനവർധന ആവശ്യപ്പെട്ട് തൊഴിലാളികൾ തിരുവനന്തപുരത്തും സമരം നടത്തിയിരുന്നു .













