ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ച നടപടി റദ്ദാക്കി ഹൈക്കോടതി. യുജിസി മാനദണ്ഡങ്ങൾക്കു വിരുദ്ധമായിട്ടാണ് നിയമനം എന്നാരോപിച്ച് വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശിയായ ഡോ.കെ.കെ. വിജയൻ ഉൾപ്പടെയുള്ളവർ നൽകിയ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. യുജിസി ചട്ടപ്രകാരം പുതിയ സേർച്ച് കമ്മിറ്റി രൂപീകരിച്ചു നടപടിയെടുക്കാൻ കോടതി നിർദേശിച്ചു. വിസി സ്ഥാനത്തുനിന്നും പുറത്താക്കാതിരിക്കാൻ കുഫോസ് വിസിക്കും ഗവർണർ കാരണംകാണിക്കൽ നോട്ടിസ് നൽകിയിരുന്നു. സേർച്ച് കമ്മിറ്റി ഏകകണ്ഠമായി ഡോ.കെ.റിജി ജോണിന്റെ പേര് നിർദേശിച്ചതു സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സേർച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. മൂന്നു പേർ ഉൾപ്പെടുന്ന പട്ടികയാണ് സേർച്ച് കമ്മിറ്റി നൽകേണ്ടത്. ഒറ്റപേരു മാത്രം നൽകിയത് നിയമ വിരുദ്ധമാണെന്നു ഹർജിക്കാർ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.













