തിരുവനന്തപുരം കോർപറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴിനൽകിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. എന്നാൽ ഫോണിൽ വിളിച്ചു സംസാരിച്ചതേ ഉളളൂ എന്നും മൊഴിയെടുക്കാൻ സൗകര്യം തേടുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും ക്രൈം ബ്രാഞ്ച് പറയുന്നു. ഫോണിൽ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണം എന്നാണ് ആനാവൂരിന്റെ നിലപാട്. എന്നാൽ അത് ക്രൈം ബ്രാഞ്ച് അംഗീകരിച്ചിട്ടില്ല. നാഗപ്പന്റെ മൊഴി നേരിട്ട് എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
എഫ്‌ഐആർ ഇട്ടുള്ള അന്വേഷണം വേണ്ടേയെന്ന ചോദ്യത്തിന്, എങ്ങനെ അന്വേഷണം വേണമെന്ന് തനിക്ക് നിർദേശിക്കാൻ കഴിയില്ലെന്നും ആനാവൂർ പ്രതികരിച്ചു . കത്ത് വ്യാജമാണെന്ന് മേയർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആനാവൂർ വിശദീകരിച്ചു.
വിജിലൻസ് മൊഴിയെടുത്തു
കത്ത് വിവാദത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച തനിക്ക് അറിയില്ലെന്നും കത്ത് കണ്ടിട്ടില്ലെന്നുമാണ് ആനാവൂർ നാഗപ്പൻ മൊഴി നൽകിയത്. മേയറുടെയും കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെയും കത്തുകൾക്കു പിന്നിൽ അഴിമതിയുണ്ടോ എന്നു പ്രാഥമികമായി പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചത്.













