പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം പാർട്ടിക്ക് അറിയില്ലായിരുന്നുവെന്നും സിപിഎമ്മുമായി ആലോചിക്കാതെയാണ് ധനവകുപ്പ് ഉത്തരവിറക്കിയതെന്നും സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം ഒരു ഇംഗ്ലീഷ് പത്രത്തോട് പ്രതികരിച്ചു. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച അഭിപ്രായമാണ് സിപിഎമ്മിനുള്ളതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ചര്‍ച്ച നടത്താതെ തീരുമാനം വന്നതു കൊണ്ടാണ് തീരുമാനം പിന്‍വലിച്ചതെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐ., എ.ഐ.വൈ.എഫ് എന്നിവയുടെയും പ്രതിപക്ഷ പാർട്ടികളുടെയും എതിർപ്പിനെ തുടർന്ന് തുടർന്ന് ഒക്‌ടോബർ 29ലെ ഉത്തരവ് മന്ത്രിസഭ മരവിപ്പിക്കുകയായിരുന്നു. പെൻഷൻ പ്രായം ഏകീകരിക്കാനുള്ള കമ്മീഷൻ ശുപാർശ ചെയ്തതിന്റെ ഭാഗമായാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്.
“ഇതുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ല. സർക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റ് ഡോസ് ആണോ എന്ന് തനിക്ക് അറിയില്ല “- ഗോവിന്ദൻ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.













