ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 1, 5 തിയ്യതികളിലായി രണ്ടു ഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജിവ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വോട്ടെണ്ണൽ ഡിസംബർ എട്ടിന്. 2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സർക്കാരിന്റെ കാലാവധി കഴിയുക. ഇന്ത്യയിലെ സംഘപരിവാര്‍ ശക്തികളുടെ രാഷ്‌്‌ട്രീയ പരീക്ഷണശാലകളില്‍ ആദ്യത്തേതായ ഗുജറാത്തില്‍ 22 വര്‍ഷമായി ബി.ജെ.പി.യുടെ ഭരണമാണ്. 182 സീറ്റുകളുള്ള നിയമസഭയില്‍ ഭൂരിപക്ഷത്തിന് 92 സീറ്റാണ് വേണ്ടത്. ഏറ്റവും അവസാനം നടന്ന 2017-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ഞെട്ടിച്ചു കൊണ്ട് ഭൂരിപക്ഷം വല്ലാതെ കുറഞ്ഞു-വെറും 99 സീറ്റ് മാത്രമാണവര്‍ക്ക് കിട്ടിയത്. കേവല ഭൂരിപക്ഷം കഴിഞ്ഞ് വെറും 7 സീറ്റ് അധികം. കോണ്‍ഗ്രസ് സഖ്യം 80 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് തന്നെ 77 എണ്ണം നേടിയത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.













