ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് ഉറപ്പായി. മുഖ്യ എതിരാളിയും പൊതുസഭാ നേതാവുായ പെന്നി മോർഡന്റ് പിൻമാറിയതോടെയാണ് 42കാരനായ ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞത്. മത്സരത്തിൽ നിന്ന് പിൻമാറിയതായി പെന്നി മോർഡന്റ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. നൂറിലേറെ വോട്ടുകളുടെ പിന്തുണ നേടാന്‍ ഇതു വരെയായി ഋഷിക്കു മാത്രമേ സാധിച്ചുള്ളൂ. മല്‍സരരംഗത്തുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് 57 പേരുടെ പിന്തുണ മാത്രമേ നേടാനായുള്ളൂ. പെന്നി മോര്‍ഡന്റിനും നൂറുപേരുടെ പിന്തുണ നേടാനായില്ല. ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ എന്ന നേട്ടവും ഋഷി സുനകിന് ലഭിക്കും. ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി സുനക്, ബോറിസ് ജോൺസന്റെ രാജിക്ക് പിന്നാലെ അധികാരമേറ്റ ലിസ് ട്രസും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. സാമ്പത്തിക നയങ്ങളുടെ പേരിൽ രൂക്ഷവിമർശനം നേരിട്ടതോടെയായിരുന്നു ലിസ് ട്രസിന്റെ രാജി.













