അധികാരമേറ്റ് 45-ാം ദിനം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു. സാമ്പത്തിക നയങ്ങൾക്കെതിരെ ഉയർന്ന വിമർശനമാണ് രാജിക്ക് പിന്നിൽ. ജനാഭിലാഷം പാലിക്കാനായില്ലെന്നും പിൻഗാമിയെ തിരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും ലിസ് ട്രസ് പറഞ്ഞു. ബ്രിട്ടനിൽ നാണയപ്പെരുപ്പം കഴിഞ്ഞ നാല്പതു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് 10.1 ശതമാനമായി ഉയർന്നിരിക്കുകയാണ്. പ്രഖ്യാപിത നയങ്ങളിൽ നിന്നും വാഗ്ദാനങ്ങളിൽ നിന്നും ലിസ് ട്രസ് വ്യതിചലിച്ചു എന്നാരോപിച്ച് കൊണ്ട് മന്ത്രിസഭ രാജി വയ്ക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഭരണപക്ഷത്ത് നിന്നും ലിസ് ട്രസിവ് രൂക്ഷ വിമർശനം നേരിടേണ്ടി വന്നു. ഇതിനെ തുടർന്നാണ് നിൽക്കകള്ളിയില്ലാതെ ട്രസിന് രാജി വയ്ക്കേണ്ടി വന്നത്. അഞ്ചുദിവസം മുമ്പ് ധനമന്ത്രി ക്വാസ് കാർട്ടെംഗും രാജിവച്ചിരുന്നു, ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നു എന്ന ആരോപണത്തെ തുടർന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രെവർമാൻ ഇന്നലെ രാജി വച്ചിരുന്നു. രാജിക്ക് ശേഷം ലിസ് ട്രസിനെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് ബ്രെവർമാൻ ഉന്നയിച്ചത്.













