നാലു വര്‍ഷം മുമ്പ് തിരുവനന്തപുരം മ്യൂസിയം റോഡില്‍ അര്‍ധരാത്രിയില്‍ ലക്കുകെട്ട് മദ്യപിച്ച് അമിത വേഗതയില്‍ കറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയ്ക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം 304 (2) കോടതി ഒഴിവാക്കി. അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടമരണത്തിന് ഇടയാക്കുന്ന 304 (എ) വകുപ്പ് നിലനിർത്തി. അതേസമയം കേസിലെ കുറ്റപത്രത്തില്‍ തന്നെ പിഴവുകളുണ്ടെന്നും ഈ കേസ് അട്ടിമറിക്കപ്പെടുമെന്ന് തങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ആരോപിച്ചു കൊണ്ട് കെ.എം.ബഷീറിന്റെ സഹോദരന്‍ അബ്ദുള്‍റഹിമാന്‍ രംഗത്തു വന്നു. അപ്പീല്‍ പോകുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരും നൽകിയ വിടുതൽ ഹർജി പരിഗണിച്ചാണ് ഉത്തരവ്. ഇതോടെ കടുത്ത നടപടികളിൽനിന്ന് ഇരുവരും ഒഴിവാകും. 304 (2) അനുസരിച്ച് പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാം. 304 (എ) അനുസരിച്ച് രണ്ടുവർഷം വരെയാണ് ശിക്ഷ. അപകടകരമായി വാഹനം ഓടിച്ചതിനുള്ള 279 വകുപ്പും മോട്ടർവാഹന നിയമത്തിലെ 184 വകുപ്പും നിലനിൽക്കും. വഫയ്ക്കെതിരെ 184 വകുപ്പ് മാത്രമാണുള്ളത്. 304 (2) വകുപ്പ് ഒഴിവാക്കിയതോടെ കേസ് ജില്ലാ കോടതിയിൽനിന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിലേക്കു മാറ്റി. അടുത്തമാസം 20ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് രണ്ടു പ്രതികളും കോടതിയിൽ ഹാജരാകണം.













