പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ രണ്ടു സ്ത്രീകളെ അന്ധ വിശ്വാസത്തിന്റെയും ധന ആർത്തിയുടെയും പേരിൽ നരബലി നടത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പ്രതിയായ ഭഗവൽസിംഗിന്റെ വീടിന് സമീപത്തു നിന്നുമാണ് ഇരകളിൽ ഒരാളായ പത്മയുടെ മൃതദേഹാവശിഷ്‌ടം കണ്ടെത്തിയത്. വീട്ടിൽ നിന്നും 50 മീറ്റർ മാറിയാണ് ഇത്.. വീട്ടുവളപ്പിനോട് ചേർന്ന് കിടക്കുന്ന കാടുമൂടിയ പ്രദേശത്താണ് മുതദേഹം കുഴിച്ചിട്ടത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ സ്ഥലം വിവരിച്ചു കൊടുക്കുകയായിരുന്നു. തുടർന്ന് ഇവരെ സംഭവസ്ഥലത്തെത്തിച്ച ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. നരബലിക്കായി രണ്ട് സ്ത്രീകളെയും കൊലപ്പെടുത്തിയത് പൈശാചികമായിട്ടായിരുന്നു എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്.
കൊലപാതകങ്ങൾ രണ്ടും നടത്തിയത് ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് റിപ്പോർട്ട്. എങ്കിലും മൂന്ന് പേർക്കും കൊലപാതകത്തിൽ ഒരുപോലെ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. അശ്ലീല ചിത്രത്തിൽ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താൽ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് രണ്ട് സ്ത്രീകളെയും ഷിഹാബ് വശത്താക്കിയത്. ഇയാൾ തന്നെയാണ് മന്ത്രവാദം ചെയ്ത സിദ്ധനാണെന്നും റിപ്പോർട്ടുണ്ട്. ആദ്യം റോസ്‌ലിയെയാണ് കൊണ്ടുപോയത്. വീട്ടിൽ എത്തിച്ച റോസ്‌ലിയെ വീട്ടിൽ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയിൽ കട്ടിലിൽ കെട്ടിയിട്ടു. സിനിമയിൽ അഭിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോൾ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവരും പറഞ്ഞത്. അല്പം കഴിഞ്ഞപ്പോൾ സിദ്ധൻ ചുറ്റികകൊണ്ട് റോസ്‌ലിയുടെ തലയിൽ ആഞ്ഞടിച്ചു. അതിനുശേഷം ലൈല റോസ്‌ലിയുടെ കഴുത്തുറുത്തു. ജീവനുവേണ്ടി റോസ്‌ലി പിടയുമ്പോൾ ലൈല കത്തി അവരുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കി. അവിടെ നിന്ന് ചീറ്റിയ ചുടുചോര ശേഖരിച്ച് വീടിനുചുറ്റും തളിക്കുകയും ചെയ്തു. തങ്ങൾക്ക് ഏറ്റ ശാപത്തിൽ നിന്ന് മോചനം കിട്ടാനും പെട്ടെന്ന് ഐശ്വര്യമുണ്ടാക്കാനുമായിരുന്നു ഇത് ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുക്കുകയും ചെയ്തു. രണ്ടാമത്തെ സ്ത്രീയെ ബലി നൽകിയതും ഇതുപോലെ തന്നെയായിരുന്നു.













