കുടിശ്ശിക അടച്ചില്ലെന്ന പരാതിയില്‍ വ്യാപാരിയെ ഫോണില്‍ വിളിച്ച പൊലീസ് ഓഫീസര്‍ വ്യാപാരിയുടെ പേര് ചോദിക്കുകയും മുസ്ലീമാണെന്ന് അറിഞ്ഞപ്പോള്‍ പാകിസ്‌താനിലേക്കയക്കും എന്ന് ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. യു.പി.യിലാണ് സംഭവം. കാന്‍പൂര്‍ സച്ചേന്ദിയിലെ പൊലീസ് ഔട്ട് പോസ്‌റ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്ര നാരായണ്‍ ആണ് വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്. പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ രണ്ട് മണിക്കൂർ കഴിഞ്ഞ് വരാമെന്ന് വ്യാപാരി പറഞ്ഞു. തുടർന്ന്, ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇൻസ്‌പെക്ടർ വ്യാപാരിയുടെ പേര് ചോദിച്ചു. ആഷിഫ് എന്ന് വ്യാപാരി സ്വയം പരിചയപ്പെടുത്തി. അപ്പോഴാണ് നിന്നെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് സബ് ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തിയതായി പറയുന്നത്. ഓഡിയോ ക്ലിപ്പ് വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി കാണ്‍പൂര്‍ എസ്.പി. പറഞ്ഞതായാണ് റിപ്പോര്‍ട്ട്.













